ഡൽഹി: 24കാരിയായ ഇന്ത്യന്‍ യുവതിയെ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വച്ച് കാണാതായതായി പരാതി. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തിനായാണ് 24കാരിയായ സിമ്രാന്‍ ജൂണ്‍ 20ന് ഇന്ത്യയില്‍ നിന്ന് ന്യൂജേഴ്‌സിയില്‍ എത്തിയതെന്നാണ് വിവരം.
വിമാനത്താവളത്തില്‍ പെണ്‍കുട്ടി എത്തിയതിന്റെയും ഫോണ്‍ പരിശോധിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പെണ്‍കുട്ടിക്ക് മറ്റു വിഷമങ്ങളൊന്നും ഇല്ലെന്നാണ് വ്യക്തമാകുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അമേരിക്കയിലേക്കുള്ള സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുന്നതിനുള്ള ഒരു തന്ത്രമായിരുന്നോ വിവാഹമെന്ന് പോലീസ് പരിശോധിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സിമ്രാന് അമേരിക്കയില്‍ മറ്റ് ബന്ധുക്കള്‍ ഒന്നുമില്ലെന്നാണ് പോലീസിന് വ്യക്തമായത്.
വൈ-ഫൈ വഴി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര ഫോണ്‍ സിമ്രാന്‍ കൈവശം വച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ പരിമിതമായ കഴിവു മാത്രമേ പെണ്‍കുട്ടിക്കുള്ളൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അഞ്ച് അടി നാല് ഇഞ്ച് ഉയരവും ഏകദേശം 68 കിലോ ഭാരവും സിമ്രാന് തോന്നിക്കും. നെറ്റിയുടെ ഇടതു വശത്തായി ഒരു പാടുണ്ട്. ചാരനിറത്തിലുള്ള സ്വെറ്റ് പാന്റ്‌സും, വെളുത്ത ടീ-ഷര്‍ട്ടും ധരിച്ചാണ് സിമ്രാനെ അവസാനമായി വിമാനത്താവളത്തിലെ ക്യാമറയില്‍ കണ്ടതെന്നും പോലീസ് വ്യക്തമാക്കി.
സിമ്രാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ലിന്‍ഡന്‍വോള്‍ഡ് പോലീസ് ഡിറ്റക്ടീവ് ജോ ടോമസെറ്റിയെ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.