/sathyam/media/media_files/2025/09/28/stalin-2025-09-28-14-01-24.jpg)
ചെന്നൈ: തമിഴ്നാട്ടിലെ ഓരോ തെരുവുകളിൽ നിന്നും ജാതിപ്പേരുകൾ എടുത്ത് മാറ്റാനൊരുങ്ങി തമിഴ്നാട് സർക്കാർ. ഇതിനായി വേണ്ട നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകി.
നവംബർ 19ന് മുൻപായി ജാതിപ്പേരുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിന്ന് അവ മാറ്റി പുതിയ പേരുകൾ കൈമാറണമെന്നാണ് ജില്ലാ ഭരണകൂടങ്ങൾക്ക് നൽകിയ നിർദേശം.
ഹരിജൻ കോളനി, ആദി ദ്രാവിഡർ കോളനി, പറയർ തെരുവ് എന്നിങ്ങനെയുള്ള സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടിരിക്കുന്നത്, പകരം തന്തൈ പെരിയാർ, മഹാത്മാ​ഗാന്ധി, കലൈഞ്ജർ, കാമരാജൻ, വീരമാമുനിവർ തുടങ്ങിയ പേരുകൾ പരി​ഗണിക്കാമെന്നും മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശത്തിൽ പറയുന്നു.
ഇനി ഈ പ്രസ്തുത തെരുവുകളിൽ താമസിക്കുന്നവർ പഴയ പേരുകൾ തന്നെ മതിയെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതിനുള്ള കാരണമെന്തെന്ന് വ്യക്തമാക്കാൻ പ്രദേശവാസികളോട് ജില്ലാ ഭരണകൂടം ആവശ്യപ്പെടണം.
സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനിചത്വങ്ങൾക്ക് അറുതി വരുത്താനും ജാതിവിവേചനങ്ങൾ ഇല്ലാതാക്കാനുമാണ് ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നതെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി.