ചെന്നൈ: ഭാഷാ ധനസഹായത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. തമിഴിനെയും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളെയും അവഗണിച്ച് സംസ്‌കൃതത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
'സംസ്‌കൃതത്തിന് കോടികള്‍ ലഭിക്കുന്നു; തമിഴിനും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കും ലഭിക്കുന്നത് മുതലക്കണ്ണീര്‍ മാത്രം. തമിഴിനോടുള്ള വ്യാജ വാത്സല്യം; എല്ലാ പണവും സംസ്‌കൃതത്തിനാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
2014-15 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ സംസ്‌കൃതത്തിന്റെ പ്രചാരണത്തിനായി കേന്ദ്രം 2,532.59 കോടി രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ നിയമത്തിലൂടെയും പൊതു രേഖകളിലൂടെയും ലഭിച്ച ഡാറ്റയെ അടിസ്ഥാനമാക്കി ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ കാലയളവില്‍, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ അഞ്ച് ക്ലാസിക്കല്‍ ഭാഷകള്‍ക്കായി അനുവദിച്ചിരിക്കുന്നത് 147.56 കോടി രൂപ മാത്രമാണ്. സംസ്‌കൃതത്തിന് അനുവദിച്ചതിന്റെ 17 മടങ്ങ് കുറവാണ് ഇത്.
റിപ്പോര്‍ട്ട് പ്രകാരം, സംസ്‌കൃതത്തിന് അനുവദിച്ച ഫണ്ടിന്റെ 5 ശതമാനത്തില്‍ താഴെ മാത്രമാണ് തമിഴിന് ലഭിച്ചത്. കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ എന്നീ ഭാഷകള്‍ക്ക് ഇതിലും കുറവാണ് ലഭിച്ചത്.
സംസ്‌കൃതം വടക്കേ ഇന്ത്യന്‍ പൈതൃകത്തോടും ഹിന്ദു മതപാരമ്പര്യത്തോടുമാണ് പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്.
അതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് തമിഴ്നാടിന്റെ, സാംസ്‌കാരികവും ഭാഷാപരവുമായ മുന്‍ഗണനകള്‍ അവഗണിക്കപ്പെടുന്നുവെന്ന ദ്രാവിഡ പാര്‍ട്ടികളുടെ ദീര്‍ഘകാല ആശങ്കയാണ് സ്റ്റാലിന്റെ പ്രസ്താവനയിലൂടെ വീണ്ടും ഉയര്‍ന്നത്.