നിരോധിച്ച പുസ്തകം രാഹുൽ ഗാന്ധിയുടെ കയ്യിൽ എങ്ങനെ എത്തി? ജനറൽ നരവണെയുടെ ഓർമ്മക്കുറിപ്പുകൾ പാർലമെന്റിൽ ആളിപ്പടരുന്നു

അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ച രീതിയെക്കുറിച്ചും ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചുമുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ ഇതിലുണ്ടെന്ന് പറയപ്പെടുന്നു.

New Update
Untitled

ഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പ്രസിദ്ധീകരണം തടഞ്ഞുവെച്ച മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവണെയുടെ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകം പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി.

Advertisment

'ഇങ്ങനെയൊരു പുസ്തകം നിലവിലില്ല' എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സഭയില്‍ വാദിച്ചതിന് തൊട്ടുപിന്നാലെയാണ്, പുസ്തകത്തിന്റെ അച്ചടിച്ച ഹാര്‍ഡ്കോപ്പി രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഹാജരാക്കിയത്. ഇതോടെ പ്രതിരോധ രഹസ്യങ്ങള്‍ അടങ്ങിയ പുസ്തകം എങ്ങനെ പുറത്തെത്തി എന്നതില്‍ വലിയ രാഷ്ട്രീയ വിവാദം ഉടലെടുത്തിരിക്കുകയാണ്.


ബജറ്റിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ നരവണെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഒരു മാഗസിന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി ഉദ്ധരിച്ചിരുന്നു. അന്ന് രാജ്നാഥ് സിംഗ് ഇതിനെ ശക്തമായി എതിര്‍ത്തു:

'പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉദ്ധരിക്കുന്നത് ഉചിതമല്ല. അങ്ങനെയൊരു പുസ്തകം പുറത്തിറങ്ങിയിട്ടുണ്ടോ?' - രാജ്നാഥ് സിംഗ് ചോദിച്ചു.

രണ്ടു ദിവസത്തിന് ശേഷം, പുസ്തകത്തിന്റെ അച്ചടിച്ച കോപ്പിയുമായി എത്തിയ രാഹുല്‍, ഇത് പ്രധാനമന്ത്രിക്ക് സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പരിഹസിച്ചു.

പ്രസിദ്ധീകരണത്തിന് മുന്‍പായി പ്രതിരോധ മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ലഭിക്കാത്ത ഏക സൈനിക പുസ്തകമാണിത്.

അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ച രീതിയെക്കുറിച്ചും ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചുമുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ ഇതിലുണ്ടെന്ന് പറയപ്പെടുന്നു.


റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുസ്തകത്തിന്റെ പ്രസാധകരായ 'പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്' അനുമതിക്ക് കാത്തുനില്‍ക്കാതെ പുസ്തകം അച്ചടിക്കുകയും ഡല്‍ഹിയിലെ ചില പ്രമുഖ ബുക്ക് സ്റ്റാളുകളിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദം ഉയര്‍ന്നതോടെ ഇവ തിരിച്ചുവിളിച്ചു.


കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം ജനറല്‍ നരവണെ തന്നെ രാഹുല്‍ ഗാന്ധിക്ക് പുസ്തകത്തിന്റെ കോപ്പി നല്‍കിയതാവാം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പുസ്തകം എഴുതാന്‍ സൈനിക നിയമപ്രകാരം തടസ്സമില്ലെങ്കിലും, 'ഔദ്യോഗിക രഹസ്യ നിയമം' ബാധകമാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. പ്രതിരോധ മന്ത്രാലയം ഈ പുസ്തകം പരിശോധിച്ചുകൊണ്ടിരിക്കെ അത് എങ്ങനെ അച്ചടിക്കപ്പെട്ടു എന്നതില്‍ പ്രസാധകര്‍ മറുപടി നല്‍കിയിട്ടില്ല.

Advertisment