'നിങ്ങൾ ജാഗ്രത പാലിക്കണം'; ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി; മൻ കി ബാത്തിൽ മാമങ്കത്തെക്കുറിച്ചും പരാമർശം

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെയും 'ഡിജിറ്റല്‍ അറസ്റ്റ്' പോലുള്ള പ്രവണതകളെയും കുറിച്ച് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി

New Update
Untitled

ഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെയും സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പാലിക്കേണ്ട ജാഗ്രതയെയും കുറിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തിലൂടെ' സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

മൃഗസംരക്ഷണം, കൃഷി, പുരാതന വിജ്ഞാന സംരക്ഷണം എന്നീ മേഖലകളില്‍ എഐ കൊണ്ടുവന്ന മാറ്റങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യന്‍ എഐ ഇംപാക്ട് സമ്മിറ്റിലെ രണ്ട് പ്രധാന കാര്യങ്ങള്‍ ആഗോള നേതാക്കളെ ഏറെ ആകര്‍ഷിച്ചുവെന്ന് മോദി പറഞ്ഞു.


അമുല്‍ ബൂത്തില്‍ പ്രദര്‍ശിപ്പിച്ച എഐ സാങ്കേതികവിദ്യ ആഗോള ശ്രദ്ധ നേടി. പശുക്കളുടെയും മറ്റ് കന്നുകാലികളുടെയും ആരോഗ്യം 24 മണിക്കൂറും നിരീക്ഷിക്കാനും അവയെ ചികിത്സിക്കാനും എഐ കര്‍ഷകരെ എങ്ങനെ സഹായിക്കുന്നുവെന്ന് ലോകം അത്ഭുതത്തോടെയാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.


പുരാതനമായ കൈയെഴുത്തുപ്രതികളും ജ്ഞാനവും എഐ ഉപയോഗിച്ച് സംരക്ഷിക്കുന്ന രീതിയെയും പ്രധാനമന്ത്രി പ്രശംസിച്ചു.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെയും 'ഡിജിറ്റല്‍ അറസ്റ്റ്' പോലുള്ള പ്രവണതകളെയും കുറിച്ച് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ബാങ്കുകളില്‍ നിന്നുള്ള കെവൈസി അപ്ഡേറ്റ് ആവശ്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ സുരക്ഷയ്ക്കായി ഇത്തരം നടപടികളോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'നിങ്ങളുടെ പണത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണിത്, ദയവായി അസ്വസ്ഥരാകരുത്,' മോദി അഭ്യര്‍ത്ഥിച്ചു.


ട്വന്റി-20 ലോകകപ്പില്‍ മറ്റ് രാജ്യങ്ങള്‍ക്കായി കളിക്കുന്ന ഇന്ത്യന്‍ വംശജരായ താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കാനഡ ടീമിലെ മിക്ക താരങ്ങളും ഇന്ത്യന്‍ വംശജരാണെന്നും യുഎസ്എ ടീമിലെ പലരും ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കേരളത്തിന്റെ കുംഭമേള എന്ന് വിശേഷിപ്പിക്കപ്പെടുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാമങ്കം എന്ന ഐതിഹാസിക ചടങ്ങ് 250 വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍ജനിച്ചതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 'അമ്മ ജയലളിത തമിഴ്നാട്ടിലെ ജനങ്ങളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നു,' അദ്ദേഹം പറഞ്ഞു.

Advertisment