"ആതിഥേയനുവേണ്ടിയുള്ള ലജ്ജയില്ലാത്ത പ്രതിരോധം": മോദിയുടെ ഇസ്രായേൽ പ്രസംഗത്തിനെതിരെ കോൺഗ്രസ്

അറബികളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നത് സംഘര്‍ഷം തുടരാന്‍ മാത്രമേ സഹായിക്കൂ എന്നായിരുന്നു നെഹ്റുവിന്റെ നിലപാട്.

New Update
Untitled

ഡല്‍ഹി: ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വെള്ളപൂശാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ്.

Advertisment

മോദിയുടെ പ്രസംഗം 'ആതിഥേയനുവേണ്ടിയുള്ള ലജ്ജയില്ലാത്ത പ്രതിരോധം' ആണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരിത്രപരമായ നിലപാടുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ കടന്നാക്രമണം.


കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ഗാസയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇസ്രായേല്‍ പ്രധാനമന്ത്രിയെ അനാവശ്യമായി പിന്തുണയ്ക്കുന്ന നിലപാടാണ് മോദി സ്വീകരിച്ചതെന്ന് ജയറാം രമേശ് ആരോപിച്ചു.

താന്‍ ജനിച്ച അതേ ദിവസമാണ് ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചതെന്ന മോദിയുടെ പരാമര്‍ശത്തെയും കോണ്‍ഗ്രസ് പരിഹസിച്ചു. ഇസ്രായേല്‍ രൂപീകരണ സമയത്ത് പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നെഹ്റുവിന് അയച്ച കത്തിന് അദ്ദേഹം നല്‍കിയ മറുപടി ജയറാം രമേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.


ജൂതന്മാരോട് എനിക്ക് വലിയ സഹതാപമുണ്ടെങ്കിലും അറബ് ജനത നേരിടുന്ന പ്രതിസന്ധിയോടും എനിക്ക് അനുഭാവമുണ്ട്. ഇസ്രായേലില്‍ ജൂതന്മാര്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും അറബികളുടെ സ്‌നേഹവും വിശ്വാസവും നേടുന്നതില്‍ എന്തുകൊണ്ട് അവര്‍ പരാജയപ്പെട്ടു എന്നത് എന്നെ അലട്ടുന്നു.


അറബികളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നത് സംഘര്‍ഷം തുടരാന്‍ മാത്രമേ സഹായിക്കൂ എന്നായിരുന്നു നെഹ്റുവിന്റെ നിലപാട്.

ബുധനാഴ്ച നെസെറ്റില്‍ നടത്തിയ പ്രസംഗത്തില്‍, ഹമാസ് നടത്തിയ ആക്രമണത്തെ 'പ്രാകൃതം' എന്ന് വിശേഷിപ്പിച്ച മോദി, ഭീകരവാദത്തിനെതിരെ ഇസ്രായേലിനൊപ്പം ഇന്ത്യ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗാസയിലെ സമാധാന ശ്രമങ്ങള്‍ മേഖലയില്‍ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Advertisment