ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും എതിരെ പരാമർശം നടത്തിയതിൻ്റെ പേരിൽ മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലേയ്ക്കെതിരെ ആക്രമണം. വെള്ളിയാഴ്ച പൂനെയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന നിഖിൽ വാഗ്ലേയുടെ കാർ ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
ആക്രമികൾ കാറിൻ്റെ ചില്ലുകൾ തകർക്കുകയും സൈഡ് പാനുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. മാധ്യമപ്രവർത്തകൻ്റെ കാറിനു നേരെ ബിജെപി പ്രവർത്തകർ മഷി ആക്രമണവും നടത്തി. ആക്രമണത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
എൽ കെ അദ്വാനിക്ക് ഭാരതരത്ന പുരസ്കാരം ലഭിച്ച സാഹചര്യത്തിലാണ് നിഖിൽ വാഗ്ലേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൽകെ അദ്വാനിക്കുമെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പ്രസ്തുത പരാമർശങ്ങളുടെ പേരിൽ വാഗ്ലേയ്ക്ക് എതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞദിവസം നിഖിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ നേരിയ വാക്കേറ്റവുമുണ്ടായിരുന്നു. തുടർന്ന് പ്രശ്നത്തിൽ പൊലീസ് ഇടപെടുകയായിരുന്നു.
പിന്നീട് വേദിയിൽ വെച്ച് എന്നെ ആക്രമിച്ച എല്ലാവരോടും ഞാൻ ക്ഷമിക്കുന്നുവെന്ന് നിഖിൽ തൻ്റെ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. മുമ്പ് ആറ് തവണ ഞാൻ ആക്രമിക്കപ്പെട്ടുവെന്നും ഇത് ഏഴാമത്തെതായിരുന്നു എന്നും വാഗ്ലെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
"ശിവാജി മഹാരാജ് മുതൽ ഷാഹുജി മഹാരാജ് വരെയും ഡോ. ബാബാസാഹേബ് അംബേദ്കറുമൊക്കെ നമ്മുടെ പാരമ്പര്യമാണ്. ഞങ്ങൾക്ക് സന്യാസിമാരുടെ പാരമ്പര്യമുണ്ട്"- അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എംവിഎയ്ക്ക് വോട്ട് ചെയ്യാനും വഗ്ലെ ജനങ്ങളോട് ആവശ്യപ്പെട്ടു.