നാഗ്പൂർ: യഥാർത്ഥ ജനസേവകർക്ക് ഒരിക്കലും അഹങ്കാരം ഉണ്ടാവില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. മറ്റുള്ളവരെ വേദനിപ്പിക്കാതെ വേണം പൊതു പ്രവർത്തനം നടത്തേണ്ടത്. മണിപ്പൂരിൽ തുടരുന്ന സംഘർഷങ്ങളിൽ സംഘത്തിന് ആശങ്കയുണ്ടെന്നും എത്രയും വേഗം അത് പരിഹരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു.
നാഗ്പൂരിൽ ആർ.എസ്.എസ് പ്രവർത്തകർക്കുള്ള ആനുകാലിക പരിശീലന പരിപാടിയുടെ സമാപന ചടങ്ങിലായിരുന്നു ആർഎസ്എസ് തലവന്റെ പരാമർശങ്ങൾ.
"ഒരു യഥാർത്ഥ സേവകൻ ജോലി ചെയ്യുമ്പോൾ അധികാരം നിലനിർത്തുന്നു... അത് നിലനിർത്തുന്നവൻ അവന്റെ ജോലി ചെയ്യുന്നു, പക്ഷേ അചഞ്ചലനായി തുടരുന്നു. ഞാൻ ഇത് ചെയ്തു എന്ന അഹങ്കാരമില്ല. അങ്ങനെയുള്ള ഒരാൾക്ക് മാത്രമേ ഒരു ജനസേവകൻ എന്ന് വിളിക്കപ്പെടാൻ അവകാശമുള്ളൂ. " അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനെ ഒരു മത്സരമായാണ് കാണേണ്ടതെന്നും അതൊരു യുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. “തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞ കാര്യങ്ങൾ, ഇരുപക്ഷവും പരസ്‌പരം പോരടിക്കുന്ന രീതി.. അതിന്റെ പേരിലുണ്ടാവുന്ന സാമൂഹിക വിഭജനം ഉണ്ടാകുന്നത് ആരും ശ്രദ്ധിക്കുന്നില്ല.
ഒരു കാരണവുമില്ലാതെ സംഘത്തെയും പലപ്പോഴും ഇതിലേക്ക് വലിച്ചിഴച്ചു. സാങ്കേതികവിദ്യ ഉപയോഗിച്ച് അസത്യങ്ങൾ പ്രചരിപ്പിച്ചു. ഇങ്ങനെയാണോ അറിവ് ഉപയോഗിക്കേണ്ടത്? രാജ്യം എങ്ങനെയാണ് ഈ തരത്തിൽ മുന്നോട്ട് പോവുക? മോഹൻ ഭാഗവത് ചോദിച്ചു.