ഡല്‍ഹി: സാമ്പത്തിക കുറ്റവാളി മോണിക്ക കപൂര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. 25 വര്‍ഷം മുമ്പ് അന്വേഷണ ഏജന്‍സികളെ വെട്ടിച്ച് വിദേശത്തേക്ക് ഒളിച്ചോടിയ മോണിക്കയെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ്. ബുധനാഴ്ച രാത്രി, സിബിഐ ഉദ്യോഗസ്ഥര്‍ മോണിക്കയുമായി ഡല്‍ഹിയില്‍ എത്തും.
സിബിഐ ഉദ്യോഗസ്ഥര്‍ മോണിക്കയെ കസ്റ്റഡിയിലെടുത്ത് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇന്ന് രാത്രി ഈ വിമാനം ഡല്‍ഹിയില്‍ എത്തും.
ഇന്ത്യയും യുഎസും തമ്മിലുള്ള കൈമാറ്റ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍, ന്യൂയോര്‍ക്കിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി (ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ്) മോണിക്കയെ കൈമാറാന്‍ അനുമതി നല്‍കി. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ മോണിക്കയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
കൈമാറ്റത്തിന് ശേഷം ഇന്ത്യയില്‍ പീഡനത്തിന് വിധേയയാകുമെന്നുമാണ് മോണിക്കയുടെ വാദം. ഇത് യുഎന്‍ പീഡന വിരുദ്ധ കണ്‍വെന്‍ഷന്‍ ലംഘിക്കുന്നതാണെന്നുമായിരുന്നു അവരുടെ ആരോപണം. എന്നാല്‍, വിദേശകാര്യ സെക്രട്ടറി ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞ് കൈമാറ്റത്തിന് അംഗീകാരം നല്‍കി.
1999-ല്‍ ആഭരണ ബിസിനസിന്റെ വ്യാജ രേഖകള്‍ തയ്യാറാക്കി, ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ഡ്യൂട്ടി ഫ്രീയായി ഇറക്കുമതി ചെയ്യാന്‍ മോണിക്കയും സഹോദരന്‍മാരും ലൈസന്‍സ് നേടി. ഈ തട്ടിപ്പിലൂടെ ഇന്ത്യന്‍ സര്‍ക്കാരിന് 679,000 യുഎസ് ഡോളര്‍ (ഏകദേശം 5.7 കോടി രൂപ) നഷ്ടം സംഭവിച്ചു.
2010-ല്‍ തന്നെ ഇന്ത്യ, യുഎസിനോട് കൈമാറ്റം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷം മോണിക്കയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ സിബിഐ വിജയിച്ചു. ഇന്ത്യയിലെത്തിയ ശേഷം, മോണിക്ക കപൂറിനെതിരെ നിയമനടപടികള്‍ തുടരും.