ചാറ്റ് ജിപിടി വഴി വ്യാജ ടിക്കറ്റ് നിര്‍മിച്ച് ട്രെയിന്‍ യാത്ര. 22കാരനെതിരെ കേസ്

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിശോധ നടത്തിയതോടെ ആദില്‍ കാണിച്ച പാസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ളതല്ലെന്നും സുഹൃത്തിന്റെ സഹായത്തോടെ ചാറ്റ് ജിപിടി വഴി നിര്‍മിച്ചതാണെന്നും കണ്ടെത്തി. 

New Update
1519022-untitled-1

മുംബൈ: ചാറ്റ് ജിപിടി ഉപയോഗിച്ച് നിര്‍മിച്ച വ്യാജ ടിക്കറ്റുമായി ട്രെയിനില്‍ യാത്ര ചെയ്തയാള്‍ പിടിയില്‍. ഛത്തീസ്ഗഢ് ശിവജി മഹാരാജ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയ 22കാരന്‍ ആദില്‍ അന്‍സാര്‍ ഖാനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

Advertisment

മുംബ്രയില്‍ നിന്ന് സിഎസ്എംടിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരുടെ ടിക്കറ്റ് പരിശോധനയിൽ ഡിസംബര്‍ 25നാണ് ഇയാളെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ബൈഗുള്ള സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം ഒന്നില്‍ ഓഫീസര്‍ കുനാല്‍ സവര്‍ദേകര്‍ നടത്തിയ പതിവ് പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ടിക്കറ്റ് കാണിക്കാനായി ആവശ്യപ്പെട്ടപ്പോള്‍ ആദില്‍ അന്‍സാര്‍ തന്റെ ഫോണിലുള്ള റെയില്‍വേ പാസിന്റെ ഫോട്ടോ കോപ്പി കാണിച്ചുകൊടുക്കുകയായിരുന്നു.

എന്നാല്‍, ഇയാള്‍ കാണിച്ച പാസ് റെയില്‍വേയുടെ ഔദ്യോഗിക ആപ്ലിക്കേഷനിലുള്ളത് പോലെയായിരുന്നില്ലെന്നതിനാല്‍ സംശയം തോന്നിയ ഓഫീസര്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. 

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിശോധ നടത്തിയതോടെ ആദില്‍ കാണിച്ച പാസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ളതല്ലെന്നും സുഹൃത്തിന്റെ സഹായത്തോടെ ചാറ്റ് ജിപിടി വഴി നിര്‍മിച്ചതാണെന്നും കണ്ടെത്തി. 

ഡിസംബര്‍ 24നും 25നും മുംബ്രയില്‍ നിന്ന് സിഎസ്എംടി റെയില്‍വേ സ്റ്റേഷനിലേക്കുള്ള 215 രൂപയുടെ വ്യാജപാസാണ് ഇയാള്‍ നിര്‍മിച്ചത്. ഇയാള്‍ മുന്‍പും ഇത്തരത്തില്‍ പോയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ടിക്കറ്റ് പരിശോധിച്ച സവര്‍ദേകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. വഞ്ചന, തട്ടിപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 

ഇയാള്‍ വ്യാജ ടിക്കറ്റ് ഉപയോഗിച്ച് എത്രനാള്‍ യാത്ര ചെയ്തുവെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

Advertisment