മുംബൈയിൽ മഴക്കെടുതി രൂക്ഷം, ആംബുലൻസ് വഴിയിൽ കുടുങ്ങി രോഗി മരിച്ചു, മഴമൂലം രൂപപ്പെട്ട കുഴിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

New Update
8699bba4-1f85-4e4f-9c3f-450725153b98

മുംബൈയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ ദിവസം മഴക്കെടുതിയിൽ രണ്ടു മരണം റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസവും വെള്ളക്കെട്ടുണ്ടായി. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്തമഴ തുടരുകയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ പലയിടത്തും മഴ ശക്തമായിരുന്നു. മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് സൂചന

Advertisment

അന്ധേരി, ദഹിസർ, സയൺ, ഡോംബിവ്‌ലി, കല്യാൺ, വസായ് തുടങ്ങി മിക്കയിടത്തും നല്ലമഴ ലഭിച്ചു. കനത്ത മഴയിൽ വെള്ളക്കെട്ടിനെ തുടർന്ന് അന്ധേരി സബ്‌വേ ഇന്നലെയും കുറെസമയം അടച്ചിട്ടു.  എസ്.വി. റോഡിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. വെള്ളക്കെട്ടിനെ തുടർന്ന് പല ഭാഗങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

ആബുലൻസ് വഴിയിൽ കുടുങ്ങിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന മുതിർന്ന പൗരൻ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ച സംഭവവും മുംബൈയിൽ റിപ്പോർട്ട് ചെയ്തു . അന്ധേരി നിവാസിയാണ് മരിച്ചത്. മഴയെ തുടർന്ന് രൂപപ്പെട്ട കുഴിയിൽ വീണ് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന സ്ത്രീ മരിച്ചു . നഗരത്തിലൂടനീളം ഇത്തരം കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വലിയ പ്രതിഷേധമാണ് ഇതിനെ തുടർന്ന് ഉയർന്നിരിക്കുന്നത്. ഓരോ തവണയും കുഴികൾ നികത്താണെന്ന പേരിൽ കോടികളാണ് സർക്കാർ അനുവദിക്കുന്നതെന്നാണ് വിമർശനം.

അതേസമയം, മുംബൈക്കു പുറമേ, താനെ, പാൽഘർ, രത്നഗിരി, റായ്ഗഡ് ജില്ലകളിലും കനത്തമഴയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ ജില്ലകളിലെല്ലാം ശനിയാഴ്ച ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരുന്നു. കനത്തമഴയുള്ള ദിവസങ്ങളിൽ അത്യാവശ്യമില്ലാത്തവർ പുറത്തുപോകരുതെന്ന് ബി.എം.സി. അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഞായറാഴ്ച താനെ ജില്ലയിൽ ഓറഞ്ച് ജാഗ്രതയും മുംബൈ, പാൽഘർ ജില്ലകളിൽ മഞ്ഞ ജാഗ്രതയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment