മുംബൈ: പ്രിന്റ്, ഇലക്ട്രോണിക്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടനീളം വാർത്തകൾ നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി, മഹാരാഷ്ട്ര സർക്കാർ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ മീഡിയ മോണിറ്ററിംഗ് സെന്റർ സ്ഥാപിക്കാനൊരുങ്ങുന്നു.
10 കോടി രൂപ ചിലവിൽ മീഡിയ മോണിറ്ററിങ് സെന്റർ നിർമിക്കാൻ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. മാധ്യമങ്ങളിലൂടെ സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട വാർത്തകൾ നിരീക്ഷിക്കുന്നതിനായാണ് മീഡിയ മോണിറ്ററിങ് സെന്റർ കൊണ്ടുവരുന്നത്.
രാവിലെ എട്ട് മണി മുതൽ രാത്രി 10 മണി വരെയാണ് മോണിറ്ററിങ് സെന്ററിന്റെ പ്രവർത്തനം.
വസ്തുതാപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോർട്ടുകൾ തിരിച്ചറിയുന്നതിനായി വാർത്താ ഉള്ളടക്കം ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ചുമതല മീഡിയ മോണിറ്ററിംഗ് സെന്ററിനായിരിക്കും.
സർക്കാരിനെതിരെ വരുന്ന വാർത്തകളുടെ നിജസ്ഥിതി ജനങ്ങളിലേക്കെത്തിക്കാനും മീഡിയ മോണിറ്ററിങ് സെന്ററിലൂടെ സാധിക്കുമെന്നും മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കിയ പ്രമേയത്തിൽ പറഞ്ഞു.
വാർത്താ ആപ്ലിക്കേഷനുകളും, ഓൺലൈൻ വെബ് സൈറ്റുകളും ഉൾപ്പെടെ എല്ലാ വാർത്ത പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിക്കുന്ന പോസിറ്റീവും നെഗറ്റീവുമായ വാർത്തകളെ വിശകലനം ചെയ്യുന്നതിനായുള്ള സ്വതന്ത്ര പദ്ധതിയാണിതെന്നും പ്രമേയത്തിൽ വ്യക്തമാക്കി.
തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളോ, വ്യാജ വാർത്തകളോ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കും.