മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ റെവ്ദണ്ട തീരത്തിന് സമീപം സംശയാസ്പദമായ ഒരു ബോട്ട് കണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇന്നലെയാണ്( ഞായറാഴ്ച) സംഭവം.
ഇതോടെ തീരപ്രദേശത്ത് സുരക്ഷ ശക്തമാക്കി. റെവ്ദണ്ടയിലെ കോർലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
മറ്റൊരു രാജ്യത്തെ ബോട്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റായ്ഗഡ് തീരത്തേക്ക് ബോട്ട് ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം.
മുന്നറിയിപ്പിനെ തുടർന്ന് റായ്ഗഡ് പൊലീസ്, ബോംബ് സ്ക്വാഡ്, ക്വിക്ക് റെസ്‌പോൺസ് ടീം, നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളും സ്ഥലത്തെത്തി.
റായ്ഗഡ് പൊലീസ് സൂപ്രണ്ടും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. കനത്ത മഴയും ശക്തമായ കാറ്റും കാരണം ബോട്ടിനടുത്തേക്ക് എത്താനായില്ല.
പ്രദേശത്ത് വലിയ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും മുൻകരുതൽ നടപടിയായി ജില്ലയിലെ മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും റായ്ഗഡ് പൊലീസ് സൂപ്രണ്ട് അഞ്ചൽ ദലാൽ പറഞ്ഞു.