/sathyam/media/media_files/2025/01/02/fjQPi1X9qk79dHGhyiUI.jpg)
മുംബൈ: റിലയന്‍സ് (എഡിഎ) ഗ്രൂപ്പ് ചെയര്‍മാനും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പ്രൊമോട്ടറുമായ അനില്‍ അംബാനിയുടെ വീട്ടില്‍ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) റെയ്ഡ്.
2000 കോടിയിലേറെ രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ സംഘം അനില്‍ അംബാനിയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്.
ഇന്നലെ രാവിലെ എഴ് മണിയോടെയായിരുന്നു മുംബൈ കഫെ പരേഡിലെ സീവിൻഡിലുള്ള അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ് ആരംഭിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വഞ്ചനാക്കുറ്റം ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനിൽ അംബാനിക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ സിബിഐ പുതിയ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.ജൂണ്‍ 13ന് അനില്‍ അംബാനിയെയും റിലയന്‍സ് കമ്മ്യൂണിക്കേഷനെയും തട്ടിപ്പുകാരായി എസ്ബിഐ രേഖപ്പെടുത്തുകയും തുടര്‍ന്ന് ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ തട്ടിപ്പുകാരനാണെന്ന് രേഖപ്പെടുത്തിയാല്‍ 21 ദിവസത്തിനകം ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും സിബിഐയെയോ പൊലീസിനെയോ വിവരമറിയിക്കണമെന്നുമാണ് ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശം.
ഇതനുസരിച്ചാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഡൽഹിയിലാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.