അലിഗഡിൽ പരിഭ്രാന്തി പരത്തി ദുരൂഹമായ പ്രാണികളുടെ ആക്രമണം, 21 ദിവസത്തിനുള്ളിൽ 22 പേർക്ക് കടിയേറ്റു; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎം

സിഎംഒയുടെ നിര്‍ദ്ദേശപ്രകാരം പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ഷുഐബ് സംഘത്തോടൊപ്പം ഗ്രാമത്തിലെത്തി, രോഗികളുമായി സംസാരിച്ചു.

New Update
Untitledcloud

അലിഗഡ്: മദ്രാക്ക് മേഖലയിലെ ഭക്രൗളി ഗ്രാമത്തില്‍ പ്രാണിയുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച, ഒരു കൗമാരക്കാരി കൂടി കടിയേറ്റ് ചികിത്സയിലാണ്. ഇതുവരെ ഈ ആക്രമണം നടത്തുന്നത് ഏത് ജീവിയാണെന്ന് ഗ്രാമവാസികള്‍ക്കും ആരോഗ്യവകുപ്പിനും മനസ്സിലായിട്ടില്ല.

Advertisment

ഭക്രൗളി ഗ്രാമത്തില്‍ കഴിഞ്ഞ 21 ദിവസത്തിനിടെ 22 പേര്‍ക്ക് ഈ നിഗൂഢ ജീവിയുടെ കടിയേറ്റിട്ടുണ്ട്. ഇവരില്‍ മീരാ ദേവി എന്ന സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും, ഇതുവരെ ആരും ഈ ജീവിയെ നേരില്‍ കണ്ടിട്ടില്ല.


സിഎംഒയുടെ നിര്‍ദ്ദേശപ്രകാരം പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ഷുഐബ് സംഘത്തോടൊപ്പം ഗ്രാമത്തിലെത്തി, രോഗികളുമായി സംസാരിച്ചു.

രക്തപരിശോധനയിലൂടെയോ മറ്റ് പരിശോധനകളിലൂടെയോ ഏത് ജീവിയാണ് കടിക്കുന്നത് എന്നത് കണ്ടെത്താന്‍ ഇതുവരെ കഴിയുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡിഎം സഞ്ജീവ് രഞ്ജന്‍ വനം വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് ഈ ജീവിയെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഗ്രാമത്തില്‍ ഫോഗിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും, പ്രാണിയുടെ കടിയേറ്റ സംഭവങ്ങള്‍ തുടരുകയാണ്. ഞായറാഴ്ച രാത്രി 8:45ഓടെ, മോഹര്‍ സിങ്ങിന്റെ 15 വയസ്സുള്ള മകള്‍ ശിവാനി വീടിന് പുറത്തു നില്‍ക്കുമ്പോള്‍ ഇടതു കൈയില്‍ ഒരു ജീവി കടിച്ചു. വേദനയും പൊള്ളലും അനുഭവപ്പെട്ടെങ്കിലും, ജീവിയെ കണ്ടില്ലെന്ന് ശിവാനി പറഞ്ഞു.


പല ദിവസങ്ങളായി ഈ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ ഔപചാരിക അന്വേഷണം നടത്തുന്നതില്‍ മാത്രം താല്പര്യപ്പെടുന്നുവെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. ഏത് ജീവിയാണ് ഇവരെ ആവര്‍ത്തിച്ച് ആക്രമിക്കുന്നത് എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ഇതോടെ ഗ്രാമത്തില്‍ ഭയവും ആശങ്കയും തുടരുകയാണ്.

Advertisment