റെക്കോർഡ് നേട്ടവുമായി 'നമോ ഭാരത്'; ആദ്യ ദിനം യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേർ

ട്രെയിനിനുള്ളില്‍ 'ഭാരത് മാതാ കീ ജയ്' വിളികളുമായി യാത്രക്കാര്‍ ആദ്യ യാത്ര ആഘോഷമാക്കി. പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ എത്തിയപ്പോള്‍ പൂക്കള്‍ വിതറിയും കൈവീശിയും യാത്രക്കാര്‍ വരവേറ്റു.

New Update
Untitled

ഡല്‍ഹി: ഡല്‍ഹി-മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിനം തന്നെ റെക്കോര്‍ഡ് യാത്രക്കാരുമായി നമോ ഭാരത് ട്രെയിനുകള്‍.

Advertisment

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടതായി നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചു. പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന യാത്രക്കാരുടെ എണ്ണമാണിത്.


ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-മീററ്റ് കോറിഡോറും മീററ്റ് മെട്രോ ലിങ്കും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ സ്റ്റേഷനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.


മീററ്റിലെ ബേഗംപുല്‍ സ്റ്റേഷനില്‍ പുലര്‍ച്ചെ മുതല്‍ തന്നെ കുടുംബങ്ങളും യുവാക്കളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. ട്രെയിനിനുള്ളില്‍ 'ഭാരത് മാതാ കീ ജയ്' വിളികളുമായി യാത്രക്കാര്‍ ആദ്യ യാത്ര ആഘോഷമാക്കി. പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ എത്തിയപ്പോള്‍ പൂക്കള്‍ വിതറിയും കൈവീശിയും യാത്രക്കാര്‍ വരവേറ്റു.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ ട്രെയിനുകള്‍ ഡല്‍ഹിയില്‍ നിന്ന് സാഹിബാബാദ്, ഗാസിയാബാദ്, മോദിനഗര്‍, മീററ്റ് എന്നീ നഗരങ്ങളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കും.


ഡല്‍ഹിയിലെ സരായ് കാലെ ഖാന്‍ മുതല്‍ ന്യൂ അശോക് നഗര്‍ വരെയുള്ള 5 കിലോമീറ്റര്‍ പാതയും, ഉത്തര്‍പ്രദേശിലെ മീററ്റ് സൗത്ത് മുതല്‍ മോദിപുരം വരെയുള്ള 21 കിലോമീറ്റര്‍ പാതയുമാണ് അവസാന ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്തത്. ഇതോടെ ഡല്‍ഹി-മീററ്റ് പാത പൂര്‍ണ്ണമായും സജ്ജമായി.


യാത്രക്കാര്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും വിപുലമായ സജ്ജീകരണങ്ങളാണ് സ്റ്റേഷനുകളില്‍ ഒരുക്കിയിരുന്നത്.

Advertisment