ലഖ്നൗ: ഉത്തർപ്രദേശിൽ നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരായ മൂന്ന് പേർക്ക് ദാരുണാന്ത്യം. മൊറാദാബാദ്- അലിഗഢ് ദേശീയപാതയിൽ ദോംഗാർ പ്രദേശത്താണ് തിങ്കളാഴ്ച രാവിലെയാണ് അപകടം.
ആക്സിസ് ബാങ്ക് മാനേജർ സൗരഭ് ശ്രീവാസ്തവ, ക്യാഷ്യർ ദിവ്യാൻഷു, മറ്റൊരു ജീവനക്കാരൻ അമിത് എന്നിവരാണ് മരിച്ചത്. ബാങ്ക് ജീവനക്കാരുടെ കാർ അമിതവേഗതയിലെത്തിയ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ സൗരഭും ദിവ്യാൻഷുവും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമിത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
റോഡിൽ പെട്ടെന്ന് കുരങ്ങന്മാർ പ്രത്യക്ഷപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്നയുടൻ സമീപവാസികൾ ഓടിക്കൂടുകയും പൊലീസിനെ വിളിക്കുകയും ചെയ്തു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.