മംഗളൂരു: മംഗളൂരു ഉൾപ്പെടുന്ന കർണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളുമടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ ദീർഘദൂര യാത്രകൾക്കും മത്സ്യബന്ധനത്തിനും ബീച്ചുകളിലേക്കുള്ള പ്രവേശനത്തിനും ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. ജനങ്ങൾ നദികളിലും തോടുകളിലും ഇറങ്ങരുതെന്നും നിർദേശമുണ്ട്.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ കഴിഞ്ഞ 36 മണിക്കൂറിനിടെ വ്യാപക മഴയാണ് ലഭിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മംഗളൂരു നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ടില്ല.
അതേസമയം നദിയിയോട് ചേർന്ന ബണ്ട്വാളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ മേഖലകളിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) യുടെ സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ജലനിരപ്പ് അപകടനിലയിലേക്ക് എത്തിയതിനെ തുടർന്ന് ഉത്തര കന്നഡ ജില്ലയിലെ കദ്ര ഡാമിൻ്റെ നാല് ഷട്ടറുകൾ തുറന്ന് 10,600 ക്യൂസെക്സ് വെള്ളം കാളി നദിയിലേക്ക് ഒഴുക്കിത്തുടങ്ങി.