ഡൽഹി: കോൺഗ്രസിന്റെ നാഷണൽ ഹെറാൾഡിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 751.9 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി. മുംബൈയിലേയും ഡൽഹിയിലേയും നാഷണൽ ഹെറാൾഡ് ഹൗസുകൾ ലഖ്നോവിലെ നെഹ്റു ഭവൻ എന്നിവയാണ് കണ്ടുകെട്ടിയത്.
നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട് നടത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ, രാഷ്ട്രീയപ്രേരിതമായാണ് കേസാണിതെന്നും ഇ.ഡിയുടെ കൈവശം തെളിവുകളൊന്നുമില്ലെന്നുമാണ് കോൺഗ്രസ് നിലപാട്.
2014ലാണ് സംഭവത്തില്‍ ഇ.ഡി അന്വേഷണം തുടങ്ങിയത്. കേസില്‍ രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, അന്തരിച്ച മോത്തിലാല്‍ വോറ, സാം പിട്രോഡ എന്നിവര്‍ക്ക് എതിരെ 2012ലാണ് സുബ്രഹ്മണ്യം സ്വാമി കേസ് ഫയല്‍ ചെയ്തത്.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായിരുന്ന, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള ദി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്- എജെഎൽ എന്ന കമ്പനിയെ യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന കമ്പനി വഴി തട്ടിയെടുത്തെന്നാണ് ആരോപണം.