/sathyam/media/media_files/twio7n6dY3YMiG2zecUj.jpg)
മണിപ്പൂർ കലാപം രണ്ട് മാസത്തിലേറെയായി തുടർന്നുകൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി കാര്യമായി വിഷയത്തിൽ ഇടപെട്ടില്ലെന്ന വിമർശനം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. മോദിക്ക് തെറ്റ് പറ്റിയെന്ന് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംഎൽഎ പൗലിയൻലാൽ ഹാക്കിപ്പ്.
കലാപം മെയ് ആദ്യം ആരംഭിച്ചിതാണ്. 79ാം ദിനമാണ് മോദി കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രതികരിച്ചത്. ഇത്രനാൾ മൗനിയായിരുന്ന മോദി ജനാധിപത്യവിശ്വാസികളെയാണ് കബളിപ്പിച്ചിരിക്കുന്നത് എന്നത് പറയാതെ വയ്യ. ഇതിന് ആക്കം കൂട്ടുന്നതാണ് ബിജെപി എംഎൽഎയുടെ പ്രതികരണവും. 79 ദിവസങ്ങൾ വേണ്ട, ഇത്തരം അക്രമത്തിന് ഒരാഴ്ച പോലും നീണ്ട സമയമാണെന്നായിരുന്നു എംഎൽഎ പൗലിയൻലാൽ ഹാക്കിപ്പ് മോദിയെ വിമർശിച്ചുകൊണ്ട് പറഞ്ഞത്.
മണിപ്പുരിൽ കലാപം കത്തവേ പ്രധാനമന്ത്രി യുഎസിലേക്കു യാത്ര നടത്തിയതിലും എംഎൽഎ വിമർശനം ഉന്നയിച്ചു. തെറ്റായ മുൻഗണനകളാണു നേതാവിനുള്ളതെന്നായിരുന്നു എംഎൽഎയുടെ പരാമർശം. ആളുകൾ കൊല്ലപ്പെടുമ്പോൾ വിഷയം പരിഹരിക്കാൻ ഇടപെടുന്നത് മനുഷ്യത്വമാണ്. പ്രധാനമന്ത്രിയെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. മണിപ്പുരിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിക്കാനുള്ള അവസരത്തിനായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്ക് സംഭവിച്ച വീഴ്ച മാത്രമല്ല, ചിൻ–കുകി–മിസോ–സോമി ഗോത്ര വിഭാഗങ്ങളെ സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂരിൽ മറ്റൊരു ഭരണസംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് കത്തുനൽകിയ 10 കുക്കി എംഎൽഎമാരിൽ ഒരാളാണ് പൗലിയൻലാൽ ഹാക്കിപ്പ്. സംസ്ഥാനത്തു നടക്കുന്ന 99% അതിക്രമങ്ങൾക്കും കാരണം പൊലീസും മെയ്തെയ് കലാപകാരികളാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.
കുക്കി ഗോത്ര വിഭാഗത്തിലെ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വിഡിയോ പ്രചരിക്കുകയും രാജ്യവ്യാപകമായി വിമർശനം ഉയരുകയും ചെയ്തതുവരെ കാത്തിരിക്കേണ്ടി വന്നു പ്രധാനമന്ത്രിക്ക് മൗനം വെടിയാൻ. ഇത് അങ്ങേയറ്റം അപമാനകരമാണ്. ആ സ്ത്രീകൾ നേരിട്ട അതിക്രമത്തേക്കാൾ വളുതാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി കാര്യക്ഷമമായി പ്രവർത്തിച്ചില്ല എന്നത്.
കേരളത്തിലുൾപ്പെടെ വിവിധ സംസ്ഥാനങ്ങളളിലും ലോക രാജ്യങ്ങളും ഏറെ ആശങ്കയോടെ കാണുന്ന വിഷയമാണ്. ലോകത്തിന് മുമ്പിൽ രാജ്യത്തിന് അപകീർത്തി ഉണ്ടായ സംഭവങ്ങൾക്ക് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുണ്ടെങ്കിൽ അത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണ്. ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്ന ഒരു സത്യമുണ്ട്. ലോകത്ത് ഇന്നോളമുള്ള ഏകാധിപതികളും ഫാസിസ്റ്റ് ഭരണകൂടവും തകർന്നിട്ടേയുള്ളു. കാര്യങ്ങൾ ഇത്തരത്തിലാണ് നീങ്ങുന്നതെങ്കിൽ അത് സംഭവിക്കുക തന്നെ ചെയ്യും.