ഗർഭാശയ കാൻസർ തടയുന്നതിന് ഒമ്പത് മുതൽ 14 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്‌സിൻ നൽകാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. കാൻസർ സാധ്യത കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ

രണ്ടാം ഘട്ടത്തിൽ ഒമ്പത് വയസുള്ള പെൺകുട്ടികൾക്കായുള്ള സാധാരണ പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ എച്ച്പിവി വാക്‌സിനും ഉൾപ്പെടുത്തും. ഒമ്പത് മുതൽ 14 വയസ് വരെയുള്ള കുട്ടികളിൽ മൂന്നിലൊന്ന് പേർക്ക് വീതം മൂന്ന് വർഷങ്ങളിലായി പ്രതിരോധ കുത്തിവെപ്പ് നൽകും. 

New Update
img(115)

ന്യൂഡൽഹി: ഗർഭാശയ കാൻസർ തടയുന്നതിന് ഒമ്പത് മുതൽ 14 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്‌സിൻ നൽകാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. 

Advertisment

ഹ്യൂമൻ പാപ്പിലോമ വൈറസ് ബാധ മൂലമുണ്ടാകുന്ന കാൻസർ സാധ്യത കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 85 ശതമാനം ഗർഭാശയ കാൻസറിനും കാരണം എച്ച്പിവി വൈറസ് ബാധയാണ്.


രണ്ടാം ഘട്ടത്തിൽ ഒമ്പത് വയസുള്ള പെൺകുട്ടികൾക്കായുള്ള സാധാരണ പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ എച്ച്പിവി വാക്‌സിനും ഉൾപ്പെടുത്തും. ഒമ്പത് മുതൽ 14 വയസ് വരെയുള്ള കുട്ടികളിൽ മൂന്നിലൊന്ന് പേർക്ക് വീതം മൂന്ന് വർഷങ്ങളിലായി പ്രതിരോധ കുത്തിവെപ്പ് നൽകും. 


ഈ മൂന്ന് വർഷത്തിനിടയിൽ, വാക്‌സിനേഷൻ ക്യാമ്പയിൻ പൂർത്തിയായ സംസ്ഥാനങ്ങളിൽ ഒമ്പത് വയസ് തികയുന്ന പുതിയ കുട്ടികൾക്കും വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.

രാജ്യത്തുടനീളം 9- 14 വയസിനിടയിൽ പ്രായമുള്ള ഏകദേശം എട്ട് കോടി കുട്ടികൾ വാക്‌സിനേഷന് അർഹരാണെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്.


ആദ്യ വർഷത്തിൽ കുറഞ്ഞത് 2.6 കോടി കുട്ടികൾ ഗുണഭോക്താക്കളാകും. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഒറ്റ ഡോസായി വാക്‌സിൻ നൽകാനാണ് സർക്കാർ തീരുമാനം. 


ഒറ്റ ഡോസ് വാക്‌സിനും കാൻസർ പ്രതിരോധത്തിന് ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്‌കൂളുകൾ വഴിയും സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയുമാണ് കുത്തിവെപ്പ് നടത്തുക.

ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ കാൻസറാണ് ഗർഭാശയ കാൻസർ. 1.25 ലക്ഷം പേർക്ക് ഈ രോഗം ബാധിക്കുകയും 75,000 പേർ മരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. 

കൗമാരത്തിൽ തന്നെ വാക്‌സിൻ നൽകുന്നത് 30 വയസാവുമ്പോഴേക്കും രോഗസാധ്യത 85 ശതമാനത്തിലധികം കുറയ്ക്കുമെന്നാണ് സ്വീഡനിലും ഇംഗ്ലണ്ടിലും നടന്ന പഠനങ്ങൾ തെളിയിക്കുന്നത്.

Advertisment