ഗോവ നിശാക്ലബ് തീപിടിത്തം: മരണകാരണം ശ്വാസംമുട്ടൽ; ഉണ്ടായിരുന്നത് 2 ഗേറ്റുകൾ മാത്രം

മരിച്ചവരില്‍ ഭൂരിഭാഗം പേരും ക്ലബ്ബിന്റെ അടിത്തട്ടിലെ അടുക്കള ഭാഗത്ത് വെച്ച് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

New Update
Untitled

ഡല്‍ഹി: ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ വര്‍ധിക്കാന്‍ കാരണം ക്ലബ്ബിന്റെ തടികൊണ്ടുള്ള ഘടനയും ഫര്‍ണിച്ചറുകളുമാണെന്ന് പോലീസ്. ക്ലബ്ബിന് പുറത്തുകടക്കാന്‍ രണ്ട് ഗേറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

Advertisment

സ്‌ഫോടനമല്ല തീപിടിത്തത്തിന് കാരണമെന്നും അകത്തെ വസ്തുക്കള്‍ പെട്ടെന്ന് തീ പിടിക്കുന്ന സ്വഭാവമുള്ളതിനാല്‍ തീ അതിവേഗം പടരുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.


സംഭവത്തില്‍ 25 പേര്‍ മരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗം പേരും ക്ലബ്ബിന്റെ അടിത്തട്ടിലെ അടുക്കള ഭാഗത്ത് വെച്ച് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.


25 മൃതദേഹങ്ങളില്‍ 23 എണ്ണത്തില്‍ പൊള്ളലേറ്റ പാടുകളില്ല. ഇത് പെട്ടെന്നുണ്ടായ ഓക്‌സിജന്‍ കുറവ് കാരണം ഇരകള്‍ മരിച്ചതിന്റെ സൂചനയാണെന്നും, രണ്ട് മൃതദേഹങ്ങള്‍ മാത്രമാണ് ഗുരുതരമായി കരിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

17 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി, ആറ് മൃതദേഹങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കായി കുടുംബങ്ങള്‍ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. തിരിച്ചറിയലിനും കൈമാറ്റ നടപടികള്‍ക്കുമായി മരിച്ചവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

Advertisment