ഓം ബിർളക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം: നോട്ടീസ് നൽകി കോൺഗ്രസ്; രാഹുൽ ഗാന്ധി ഒപ്പിട്ടില്ല

വര്‍ഷങ്ങളായുള്ള പരാതികള്‍ക്കൊടുവിലാണ് ഇത്തരമൊരു 'അസാധാരണ നടപടി' സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ വ്യക്തമാക്കി.

New Update
Untitled

ഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:14-ന് സഭാ സെക്രട്ടറി ജനറലിന് നോട്ടീസ് കൈമാറിയത്. സഭാ ചട്ടങ്ങളിലെ 94ഇ പ്രകാരമാണ് നടപടി.

Advertisment

118 എംപിമാര്‍ ഒപ്പിട്ട നോട്ടീസാണ് സമര്‍പ്പിച്ചത്. സ്പീക്കറുടെ ഭാഗത്തുനിന്നുള്ള പക്ഷപാതപരമായ പെരുമാറ്റം, പ്രതിപക്ഷത്തിന് സംസാരിക്കാന്‍ സമയം അനുവദിക്കാത്തത്, സഭാ നടപടികളിലെ തടസ്സങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം.


പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നോട്ടീസില്‍ ഒപ്പിട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സും കീഴ്വഴക്കങ്ങളും ഉയര്‍ത്തിപ്പിടിക്കാനാണ് അദ്ദേഹം ഈ തീരുമാനമെടുത്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സ്പീക്കര്‍ക്കെതിരായ നോട്ടീസില്‍ പ്രതിപക്ഷ നേതാവ് ഒപ്പിടുന്നത് ഉചിതമല്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്.

വര്‍ഷങ്ങളായുള്ള പരാതികള്‍ക്കൊടുവിലാണ് ഇത്തരമൊരു 'അസാധാരണ നടപടി' സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ വ്യക്തമാക്കി. വ്യക്തിപരമായ വിരോധമല്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.


പ്രതിപക്ഷം നല്‍കിയ നോട്ടീസില്‍ വലിയൊരു 'വസ്തുതാപരമായ പിഴവ്' ഉണ്ടെന്ന് ബിജെപി പരിഹസിച്ചു. നോട്ടീസില്‍ നടപ്പു വര്‍ഷത്തിന് പകരം 2025 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇത് നോട്ടീസിന്റെ ഗൗരവത്തെ ബാധിക്കുമെന്നും അവര്‍ അവകാശപ്പെട്ടു.


അതേസമയം, കഴിഞ്ഞ ഫെബ്രുവരി 4-ന് സഭയിലുണ്ടായ ബഹളത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയിലെ വനിതാ എംപിമാര്‍ സ്പീക്കര്‍ക്ക് കത്തെഴുതി. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനടുത്തേക്ക് അതിക്രമിച്ചു കയറിയെന്നും മേശപ്പുറത്ത് കയറി പ്രതിഷേധിച്ചുവെന്നുമാണ് പരാതി.

Advertisment