ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി വലിയ മുന്നേറ്റം നേടി. കൂട്ടക്കൊല നടന്നതിന് രണ്ട് മാസം കഴിഞ്ഞ്, പ്രദേശവാസികള്‍ ഭീകരരെ സഹായിച്ചിരുന്നുവെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു.
ആക്രമണത്തിന് മുമ്പ് മൂന്ന് പാകിസ്ഥാന്‍ ഭീകരര്‍ക്കു ഭക്ഷണവും താമസവും രഹസ്യാന്വേഷണ സഹായവും നല്‍കിയ പഹല്‍ഗാമിലെ രണ്ട് തീവ്രവാദ സഹായികളെ ഞായറാഴ്ച എന്‍ഐഎ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലില്‍, വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ മൂന്ന് പാകിസ്ഥാന്‍ ഭീകരരും ലഷ്‌കര്‍-ഇ-തൊയ്ബയിലെ അംഗങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചു.
ഇരുവരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവരുടെ മൊബൈല്‍ ഫോണുകളും മറ്റ് ഉപകരണങ്ങളും പരിശോധിച്ചതില്‍ നിന്ന് എന്‍ഐഎയ്ക്ക് നിരവധി സൂചനകള്‍ ലഭിച്ചു. ആക്രമണത്തിന് നാട്ടുകാര്‍ സഹായിച്ചിട്ടുണ്ടെന്ന സംശയം നേരത്തെ തന്നെ സുരക്ഷാ ഏജന്‍സികള്‍ക്ക് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസരന്‍ പ്രദേശത്ത് തീവ്രവാദികള്‍ 25 വിനോദസഞ്ചാരികളെയും ഒരു നാട്ടുകാരനെയും കൊലപ്പെടുത്തി.
ആക്രമണത്തിന് ശേഷം ഭീകരര്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തലില്‍, രണ്ട് തദ്ദേശീയരും ഒരു പാകിസ്ഥാനിയും ഉള്‍പ്പെടെ അഞ്ച് തീവ്രവാദികള്‍ ആക്രമണത്തില്‍ പങ്കാളികളായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
കൂട്ടക്കൊലയുടെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയ ശേഷം, എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചു. ഓരോ ചെറിയ കണ്ണിയും ബന്ധിപ്പിച്ചുകൊണ്ട് എന്‍ഐഎ സംഘം സഹായികളിലേക്കെത്തി.
പഹല്‍ഗാമിലെ ബത്കോട്ട് സ്വദേശിയായ പര്‍വേസ് അഹമ്മദ് ജോത്താദ്, ഹില്‍പാര്‍ക്ക് സ്വദേശിയായ ബഷീര്‍ അഹമ്മദ് ജോത്താദ് എന്നിവരെയാണ് ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍, മൂന്ന് ലഷ്‌കര്‍ ഭീകരരെ ഒരു കുടിലില്‍ താമസിപ്പിച്ചിരുന്നുവെന്നും, അവര്‍ക്കു റേഷനും വെള്ളവും മറ്റ് ആവശ്യങ്ങള്‍ക്കും സഹായം നല്‍കിയിരുന്നുവെന്നും ഇരുവരും സമ്മതിച്ചു.
ആക്രമണത്തിന് മുമ്പ് വരെ ഭീകരര്‍ ഈ കുടിലിലാണ് ഒളിച്ചിരുന്നത്. ആക്രമണത്തിന് ശേഷം ഭീകരര്‍ മറ്റൊരു ഒളിത്താവളത്തിലേക്ക് മാറി.
ചോദ്യം ചെയ്യലില്‍, ഇരുവരും മുമ്പ് തീവ്രവാദികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുന്നതായി എന്‍ഐഎ അറിയിച്ചു.