ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സായുധ സേന നടത്തിയ തിരിച്ചടിയില്‍ പാക്കിസ്ഥാന് 35-40 സൈനികരെയും പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് ഏതാനും വിമാനങ്ങളെയും നഷ്ടപ്പെട്ടതായി ഇന്ത്യന്‍ സൈന്യം

ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ അഞ്ചെണ്ണം പാക് അധീന കശ്മീരിലും ബാക്കിയുള്ളവ പാക്കിസ്ഥാനിലുമായിരുന്നു

New Update
pak-army

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സായുധ സേന നടത്തിയ തിരിച്ചടിയില്‍ പാക്കിസ്ഥാന് 35-40 സൈനികരെയും പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് ഏതാനും വിമാനങ്ങളെയും നഷ്ടപ്പെട്ടതായി ഇന്ത്യന്‍ സൈന്യം. ഇതിനുപുറമേ, പാക് വ്യോമ താവളങ്ങള്‍ക്കും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. 

Advertisment

ഇരു രാജ്യങ്ങളും സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിനുശേഷം, ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിയും, ഇന്ത്യന്‍ വ്യോമസേന എയര്‍ മാര്‍ഷല്‍ എ കെ ഭാരതിയും, നാവികസേനാ വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ വിവരങ്ങള്‍ പരസ്യമാക്കിയത്.


ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതിലൂടെ 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ലെഫ്റ്റനന്റ് ജനറല്‍ ഘായ് പറഞ്ഞു.

ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി-814 ഹൈജാക്ക് ചെയ്തതിലും പുല്‍വാമ സ്‌ഫോടനത്തിലും ഉള്‍പ്പെട്ട യൂസഫ് അസ്ഹര്‍, മുദ്ദസിര്‍ തുടങ്ങിയ ഭീകരരും ഇതില്‍ ഉള്‍പ്പെടുന്നു. 

ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ അഞ്ചെണ്ണം പാക് അധീന കശ്മീരിലും ബാക്കിയുള്ളവ പാക്കിസ്ഥാനിലുമായിരുന്നു. മേയ് 7 നും മേയ് 10 നും ഇടയില്‍ നിയന്ത്രണരേഖയില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക്കിസ്ഥാന് 35-40 സൈനികരെ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. 


പാക് വ്യോമസേന വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കടക്കുന്നത് ഇന്ത്യന്‍ വ്യോമസേന തടഞ്ഞുവെന്നും കുറച്ച് വിമാനങ്ങള്‍ വെടിവച്ചിട്ടതായും എയര്‍ മാര്‍ഷല്‍ ഭാരതി പറഞ്ഞു. എത്ര പിഎഎഫ് വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 


പസ്രൂര്‍ എയര്‍ ഡിഫന്‍സ് റഡാര്‍, ചുനിയന്‍ എയര്‍ ഡിഫന്‍സ് റഡാര്‍, അരിഫ്വാല എയര്‍ ഡിഫന്‍സ് റഡാര്‍, സര്‍ഗോധ വ്യോമതാവളം, റഹിം യാര്‍ ഖാന്‍ വ്യോമതാവളം, ചക്ലാലയിലെ നൂര്‍ ഖാന്‍ എയര്‍ബേസിലെ സുക്കൂര്‍, ബൊളാരി, ജേക്കബാബാദ് തുടങ്ങിയ വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.