തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് ഇന്ത്യ. ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യമിട്ട് പാക് സൈബര്‍ ആക്രമണം

2021ല്‍ പഞ്ചാബിലെ മോഗയില്‍ നടന്ന മിഗ്-21 വിമാനത്തിന്റെ അപകടത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിവയെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തെളിയിച്ചു. 

New Update
Pakistani cyber attack

ഡല്‍ഹി: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം സശ്രദ്ധം നിരീക്ഷിക്കുകയാണ് ഇന്ത്യ. സൈനിക പരിശീലനങ്ങളെക്കുറിച്ചോ അനുബന്ധ സുരക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഉള്ള കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

Advertisment

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ 8,000-ത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം വന്നിരിക്കുന്നുവെന്ന് എക്‌സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ ബന്ധങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി വിവരങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കുന്ന ഐടി നിയമത്തിലെ സെക്ഷന്‍ പ്രകാരം പ്രതിദിനം ആയിരത്തോളം വിവരങ്ങള്‍ നീക്കം ചെയ്യപ്പെടുന്നു എന്നത് തന്നെ വ്യാജവാര്‍ത്തകളുടെ വ്യാപ്തി വ്യക്തമാക്കുന്നു.


പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു 25 മിസൈലുകള്‍, കാമികാസെ ഡ്രോണുകള്‍, പ്രിസിഷന്‍ ബോംബുകള്‍ എന്നിവ ഉള്‍പ്പെട്ട ഓപറേഷന്‍ സിന്ദൂര്‍. ബുധനാഴ്ച പുലര്‍ച്ചെ 1 മണിയോടെ ആരംഭിച്ചു, വളരെ നന്നായി ആസൂത്രണം ചെയ്തതിനാല്‍ വെറും 25 മിനിറ്റിനുള്ളില്‍ അത് അവസാനിച്ചു. 

ഈ ആക്രമണത്തിന് തൊട്ടുപിന്നാലെ, പാക്കിസ്ഥാന്‍ അവരുടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സംവിധാനങ്ങള്‍ സജീവമാക്കി.

നിരവധി തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങള്‍ അവര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചില  മാധ്യമങ്ങളിലൂടെയും എക്‌സിലൂടെയും ഇന്ത്യക്കെതിരെ നുണകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു.  

പാക്കിസ്ഥാന്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും അവിടുത്തെ രാഷ്ട്രീയ നേതാക്കള്‍ പോലും മനഃപൂര്‍വം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ബഹാവല്‍പൂരിന് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ റഫാല്‍ യുദ്ധവിമാനം പാക്കിസ്ഥാന്‍ സൈന്യം വെടിവച്ചിട്ടുവെന്ന തെറ്റായ അവകാശവാദവുമായി നിരവധി വീഡിയോകള്‍ പ്രചരിപ്പിച്ചു. 

എന്നാല്‍, 2021ല്‍ പഞ്ചാബിലെ മോഗയില്‍ നടന്ന മിഗ്-21 വിമാനത്തിന്റെ അപകടത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിവയെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തെളിയിച്ചു. 


2024ല്‍ ഒരു വിഡിയോ, പാക്കിസ്ഥാന്‍ ഒരു ഇന്ത്യന്‍ ബ്രിഗേഡ് ആസ്ഥാനം തകര്‍ത്തതിന്റെ തെളിവായി പ്രചരിപ്പിക്കാനും ശ്രമം നടന്നു.ഇന്ത്യന്‍ സൈനികരെ തടവിലാക്കിയതായി അവകാശപ്പെട്ട പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന് തന്റെ പ്രസ്താവന പിന്‍വലിക്കേണ്ടി വന്നതും നാണക്കേടായി. 


സിഎന്‍എനിലെ അഭിമുഖത്തില്‍ പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ക്കൊന്നും തെളിവുണ്ടാകാതിരുന്നതോടെ ലോകത്തിന് മുന്നില്‍ പാക്കിസ്ഥാന്‍ നാണംകെട്ടു.  

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ സൈബര്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അജ്ഞാത ഫയലുകളോ ലിങ്കുകളോ തുറക്കുന്നതിനെതിരെ ഇന്റലിജന്‍സ് ഏജന്‍സികള്‍ പൊതുജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.