/sathyam/media/media_files/2025/10/01/photos415-2025-10-01-13-06-29.jpg)
പത്തനംതിട്ട: ശബരിമലയില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായിട്ടോ നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടോ ഒന്നും നടന്നിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍.
താന്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്ത സമയത്ത് സ്വര്‍ണമെല്ലാം പോയ ചെമ്പു പാളിയാണ് ഉണ്ടായിരുന്നത്. എല്ലാം മാനുവല്‍ പ്രകാരമാണോ ശബരിമലയില്‍ നടന്നിട്ടുള്ളത് എന്നത് അന്വേഷിക്കണം.
നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും താനും വിദേശയാത്ര നടത്തിയിട്ടില്ല. എന്നാല്‍ വിദേശയാത്ര നടത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ആരൊക്കെ എന്നതും അന്വേഷിക്കണമെന്നും എ പത്മകുമാര്‍ പറഞ്ഞു.
ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എ പത്മകുമാര്‍.
'സ്വര്‍ണം പൂശാനായി ചെമ്പു പാളി കൊടുത്തുവിട്ടതില്‍ എന്റെ കൈപ്പടയില്‍ എഴുതിയ ബന്ധപ്പെട്ട ഉത്തരവ് ദേവസ്വം ബോര്‍ഡ് ഓഫീസില്‍ തിരക്കിയാല്‍ കിട്ടും.
തിരുവാഭരണ കമ്മീഷണറും ദേവസ്വം കമ്മീഷണറും വിജിലന്‍സ് ഓഫീസറും ചീഫ് എന്‍ജിനിയറും തന്ത്രിയുടെ അനുമതിയോട് കൂടി മാത്രമേ ഇത് ചെയ്യാന്‍ പാടുള്ളൂ എന്ന് എന്റെ കൈപ്പടയില്‍ എഴുതിയത് അവിടെ ഉണ്ട്.
മറ്റെന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കണം. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത് അനുസരിച്ച് 1998 മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കണം.
വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണല്ലോ. ഒളിച്ചു വീട്ടില്‍ വെച്ച സാധനങ്ങള്‍ കണ്ടുപിടിക്കുന്ന അവസ്ഥ ഉണ്ടായല്ലോ?, 1998 മുതല്‍ അല്ല, അതിനുമുന്‍പുള്ള കാര്യങ്ങള്‍ കൂടി അന്വേഷിക്കണം എന്നതാണ് എന്റെ അഭിപ്രായം.'- പത്മകുമാര്‍ പറഞ്ഞു.
'ദേവസ്വം ബോര്‍ഡ് ചെയ്യുന്നത് നയപരമായ തീരുമാനമാണ്. അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം തിരുവാഭരണ കമ്മീഷണര്‍ക്കും ചീഫ് എന്‍ജിനിയര്‍ക്കും വിജിലന്‍സ് ഓഫീസര്‍ക്കുമാണ്.
അവരുടെ ഉത്തരവാദിത്തത്തിലാണ് സ്വര്‍ണം പൂശാനായി കൊടുത്തുവിട്ടത്. എല്ലാം മാന്വല്‍ പ്രകാരമാണോ ശബരിമലയില്‍ നടന്നിട്ടുള്ളത് എന്നതും അന്വേഷിക്കണം.
നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഞാനും വിദേശയാത്ര നടത്തിയിട്ടില്ല. എന്നാല്‍ വിദേശയാത്ര നടത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ആരൊക്കെ എന്നതും അന്വേഷിക്കണം. ഞാന്‍ പ്രസിഡന്റായി ചുമതല ഏറ്റെടുത്ത സമയത്ത് സ്വര്‍ണമെല്ലാം പോയ ചെമ്പു പാളിയാണ്.
അപ്പോള്‍ ചെമ്പു പാളിയാണല്ലോ യഥാര്‍ത്ഥത്തില്‍. ചെമ്പു പാളിയാണോ, സ്വര്‍ണ പാളിയാണോ എന്ന തര്‍ക്കം വരാന്‍ കാരണമെന്താണ്?. കേന്ദ്രമന്ത്രിയായിരുന്ന ഒരു മാന്യ അദ്ദേഹം പറഞ്ഞു ഇവിടെ നിന്ന് കൊണ്ടുപോകുമ്പോള്‍ 44 കിലോ സ്വര്‍ണം. അതാണ് അദ്ദേഹത്തിന്റെ വാദം. തിരിച്ചുവരുമ്പോള്‍ 38 കിലോ സ്വര്‍ണം.
ആറു കിലോ സ്വര്‍ണത്തിന്റെ കുറവ് എന്നൊക്കെയാണ് പറഞ്ഞത്. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ പറയുന്നത് ഇത് മുഴുവനും സ്വര്‍ണമാണ് എന്നാണ്. ആറു കിലോ സ്വര്‍ണം കാണാന്‍ ഇല്ല എന്നാണല്ലോ പറഞ്ഞത്.
യഥാര്‍ഥത്തില്‍ പൂശി കൊണ്ട് വന്നു എന്ന് പറയുന്നത് 49 പവന്‍ മാത്രമാണ്. അതിലുള്ളത് 49 പവന്‍ സ്വര്‍ണം മാത്രമാണ്. ഇത്തരത്തില്‍ നുണപ്രചരണങ്ങള്‍ നടക്കുന്നുണ്ട്.
എന്റെ കാലത്ത് എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം നടക്കട്ടെ.'- പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.