പറ്റ്ന: ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാൽ ഖേംകയുടെ കൊലപാതകക്കേസിലെ പ്രതികളിലൊരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ പറ്റ്നയിലെ മാല്‍സലാമി പ്രദേശത്ത് പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ വികാസ് എന്ന രാജ വെടിയേറ്റു മരിച്ചതായി പൊലീസ് അറിയിച്ചു.
ഖേംകയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഇയാളാണ് നല്‍കിയതെന്നും കേസിലെ മുഖ്യപ്രതിയായ ഉമേഷുമായി ഇയാൾക്ക് ബന്ധമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
ഗോപാൽ ഖേംകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി പൊലീസ് സംഘം രാജയുടെ വീട്ടിലെത്തിയപ്പോഴാണ് ഏറ്റുമുട്ടൽ നടന്നത്.
കേസിലെ പ്രധാന പ്രതിയായ ഉമേഷിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെ കൊലയാളിയെ വാടകക്കെടുത്തയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊല്ലപ്പെട്ട വികാസ് പൊലീസിന് നേരെ വെടിയുതിര്‍ക്കുകയും പിന്നീട് നടന്നവെടിവപ്പില്‍ ഇയാള്‍ക്ക് വെടിയേല്‍ക്കുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നു.
ഇയാള്‍ അനധികൃതമായി ആയുധങ്ങള്‍ വിതരണം ചെയ്യുന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഗോപാല്‍ ഖേംകയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം ഇയാളില്‍ നിന്ന് ലഭിച്ചതാണെന്നാണ് സംശയിക്കുന്നതെന്ന് പറ്റ്ന എസ്പി കാർത്തികേ ശർമ്മയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.