ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിന്‍റെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ചലച്ചിത്ര നടനും ജനസേന നേതാവുമായ പവൻ കല്യാൺ. തൻ്റെ പാർട്ടിയായ ജനസേനയ്ക്ക് പവൻ കല്യാൺ അഞ്ച് കാബിനറ്റ് പദവികളും തേടും.
ആന്ധ്രാപ്രദേശിലെ എൻഡിഎ സഖ്യത്തിന്‍റെ വിജയത്തിൽ പവൻ കല്യാണിന്‍റെ ജനസേന പാർട്ടി പ്രധാന പങ്കുവഹിച്ചു. ജനസേന പാർട്ടി മത്സരിച്ച 21 നിയമസഭ സീറ്റുകളിലും രണ്ട് ലോക്‌സഭ സീറ്റുകളിലും പാർട്ടി സ്ഥാനാർഥികൾ വിജയിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു ഈ മാസം 12-ന് സത്യപ്രതിജ്ഞ ചെയ്യും.
അതേസമയം, ജനസേനയെ ആന്ധ്രാപ്രദേശ് മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ജനസേനയിൽ നിന്ന് ഒരാൾക്ക് കേന്ദ്രമന്ത്രിസഭയിൽ ഇടം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും ആർക്കും ആ അവസരം ലഭിച്ചില്ല.
ചൊവ്വാഴ്ചയാണ് പവൻ കല്യാണിനെ ജനസേന നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തത്. ജെഎസ്പിയുടെ മുതിർന്ന നേതാവ് നാദേന്ദ്‌ല മനോഹർ പേര് നിർദ്ദേശിച്ചതോടെ എല്ലാ പാർട്ടി എംഎൽഎമാരുടെയും പിന്തുണ അദ്ദേഹത്തിന് ലഭിച്ചു.