ക്യാമറയൊന്നും വേണ്ട, കീപാഡ് മാത്രം മതി; സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്മാര്‍ട്ട്ഫോണ്‍ വിലക്കി രാജസ്ഥാന്‍ ഗ്രാമങ്ങള്‍

New Update
1000399876

ജയ്പൂർ: സ്ത്രീകൾ സ്മാർട്ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി രാജസ്ഥാൻ. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ 15 ഗ്രാമങ്ങളില്‍ ആണ് നിരോധനത്തിന് ഒരുങ്ങുന്നത്. 

Advertisment

ചൗധരി സമുദായക്കാര്‍ തിങ്ങിപാര്‍ക്കുന്ന സുന്ദമാത പാട്ടി പഞ്ചായത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്മാര്‍ട്ട്ഫോണ്‍ നിരോധനം പ്രഖ്യാപിച്ചു. 

പെണ്‍മക്കളും മരുമക്കളായ യുവതികളും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്. ജനുവരി 26 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.

മൊബൈൽ ആസക്തിയെക്കുറിച്ചും സ്‌ക്രീനുകൾ കുട്ടികളുടെ കാഴ്ചശക്തിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുമുള്ള ആശങ്കകൾ കാരണമാണ് നടപടി എന്നാണ് ഇവരുടെ വാദം. 

സ്ത്രീകൾക്ക് കീപാഡ് ഫോണുകൾ മാത്രം ഉപയോ​ഗിക്കാനാവും അനുവാദമുണ്ടാവുക. ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ(വിവാഹ ആഘോഷങ്ങൾ പോലുള്ളവ) ഫോൺ കൊണ്ടുപോകരുതെന്നും നിർദേശമുണ്ട്.

ജലോര്‍ ജില്ലയിലെ പാട്ടി മേഖലയിലെ ഗാജിപുര, പാവ്ലി, കല്‍റ, മനോജിയ വാസ്, രാജികാവാസ്, ദത്ലാവാസ്, രാജ്പുര, കോടി, സിദ്രോഡി, അല്‍റി, റോപ്സി, ഖാനദേവല്‍, സവിധര്‍, ഭീന്‍മാലിലെ ഹാത്മി കി ധനി, ഖാന്‍പൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് നിരോധനം നടപ്പിലാക്കുക.

സ്ത്രീകൾക്ക് കാമറയുള്ള മൊബൈൽ ഫോൺ ആവശ്യമില്ല. വിളിക്കാൻ മാത്രം കഴിയുന്ന ഫോണുകളാണ് കൈവശം വയ്ക്കേണ്ടത്. പഠനത്തിനായി ഫോൺ ഉപയോഗിക്കുന്ന പെൺകുട്ടികൾ അവ വീടിന് പുറത്ത് കൊണ്ടുവരാൻ പാടില്ല. നിയമം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാമെന്നാണ് പഞ്ചായത്തിന്റെയും അഭിപ്രായം.

സ്ത്രീകൾക്ക് മൊബൈൽ ഫോൺ ഉള്ളപ്പോൾ കുട്ടികൾ അത് കൂടുതലായി ഉപയോഗിക്കാനുള്ള പ്രവണത കാണിക്കുന്നു. ഇത് അവരുടെ കാഴ്ചശക്തിയെ ബാധിക്കുമെന്നാണ് ​ഗ്രാമത്തലവന്റെ വിചിത്ര വാദം. അതിനാൽ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കേണ്ടത് പ്രധാനമാണെന്നാണ് ഇവർ പറയുന്നത്.

Advertisment