വരണാസി: രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിച്ച് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കലും ഹിന്ദു-മുസ്ലീം വേർതിരിവോടെ താൻ ജനങ്ങളെ നോക്കിക്കണ്ടിട്ടില്ലെന്നും അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ പിന്നെ പൊതുജീവിതം നയിക്കാൻ തനിക്ക് യോഗ്യതയുണ്ടാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
"എന്റെ രാജ്യത്തെ ജനങ്ങൾ എനിക്ക് വോട്ട് ചെയ്യുമെന്ന് ഞൻ വിശ്വസിക്കുന്നു,ഞാൻ ഹിന്ദുവിനേയും-മുസ്ലീമിനേയും വേർതിരിച്ച് കണ്ടാൽ അന്ന് മുതൽ, ഞാൻ പൊതുജീവിതത്തിന് യോഗ്യനല്ല, അത്തരത്തിൽ ഞാൻ ചെയ്യില്ല എന്നതാണ് എന്റെ ദൃഢനിശ്ചയം" പ്രധാനമന്ത്രി പറഞ്ഞു.
“നേരത്തെ, അവർ അധികാരത്തിലിരുന്നപ്പോൾ, രാഷ്ട്രത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന് അവർ പറഞ്ഞിരുന്നു. അതായത്, ഈ സമ്പത്ത് അവർ ആർക്ക് വിതരണം ചെയ്യും? കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകും. നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്ക് നൽകണോ? ". ഇതായിരുന്നു കോൺഗ്രസ് മുസ്ലീം പ്രീണനം നടത്തുന്നു എന്നാരോപിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ.
പ്രസംഗം വിവാദമായതിനെ തുടർന്ന് കോൺഗ്രസ്, സിപിഐ, സിപിഐ (എം-എൽ) പാർട്ടികൾ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തുടർന്ന് മോദിയുടെ പ്രസംഗത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ബിജെപി പ്രസിഡന്റ് ജെ.പി നദ്ദക്ക് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.