ലക്‌നൗ: മോദിയുടെ ഗ്യാരന്റി നടപ്പാക്കും എന്നതിന്റെ തെളിവാണ് സിഎഎയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഎഎ നിയമപ്രകാരം അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നടപടികൾ ഇന്നലെ തുടങ്ങി.
നമ്മുടെ നാട്ടിൽ കാലങ്ങളായി അഭയാർത്ഥികളായി കഴിഞ്ഞിരുന്നവരാണ് അവർ, മതത്തിന്റെ പേരിൽ ഇന്ത്യാ വിഭജനത്തിന് ഇരയായവരാണ് അവരെന്ന് മോദി പറഞ്ഞു.
ഇന്ത്യയിൽ ശരണം പ്രാപിച്ചവരെ കോൺഗ്രസ് അവഗണിച്ചു. കോൺഗ്രസിന്റെ വോട്ടുബാങ്ക് അല്ലാത്തവരെ അവഗണിച്ചു. ഇന്ത്യ സഖ്യം സിഎഎയുടെ പേരിൽ കലാപം ഉണ്ടാക്കാൻ നോക്കി. സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോയെന്ന് മോദി വെല്ലുവിളിച്ചു.
ലോകമെമ്പാടുമുള്ള പത്രങ്ങളുടെ മുൻ പേജുകളിൽ ഇന്ത്യയുടെ ജനാധിപത്യം ആഘോഷിക്കുന്ന വാർത്തകൾ ഇടം നേടുന്നത് ഇതാദ്യമായാണ് ഞാൻ കാണുന്നത്. എസ്പിയും കോൺഗ്രസും സിഎഎയെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയും രാജ്യത്തെ കലാപത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
മോദി സിഎഎ കൊണ്ടുവന്നുവെന്നും മോദി പോകുന്ന ദിവസം ഈ സിഎഎയും പോകുമെന്നുമാണ് ഇന്ത്യ സഖ്യത്തിലെ ആളുകൾ പറയുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തി ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും പ്രതിപക്ഷത്തിനെതിരെ മോദി ആഞ്ഞടിച്ചു.
രാജ്യത്ത് ആദ്യമായി പൗരത്വ ഭേദഗതി നിയമം (സിഎഎ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയിരുന്നു. ഇന്നലെ 14 അപേക്ഷകർക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.