ഡൽഹി: ബലാത്സംഗ കേസില്‍ ജയിലിലായ പ്രതി പരോളിലിറങ്ങിയ ശേഷം മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. വടക്കന്‍ ഛത്തീസ്ഗഢിലെ കൊരിയ ജില്ലയിലാണ് സംഭവം.
തന്റെ 11-കാരിയായ മകളേയും 12-കാരിയായ മരുമകളേയും 36-കാരനായ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതി സീരിയല്‍ റേപ്പിസ്റ്റാണെന്നും പോലീസ് വ്യക്തമാക്കി. പോക്സോ, ബി.എന്‍.എസ്. നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
ഒക്ടോബര്‍ 19-ന് വീട്ടില്‍ വെച്ചാണ് പ്രതി തന്നെ ബലാത്സംഗം ചെയ്തതെന്ന് മകള്‍ പോലീസിന് മൊഴിനല്‍കി. ഒക്ടോബര്‍ 21-നാണ് പ്രതി മരുമകളെ ബലാത്സംഗം ചെയ്തതെന്ന് കൊരിയ എസ്.പി. സുരാജ് സിങ് പരിഹര്‍ പറഞ്ഞു.
വിറക് ശേഖരിക്കാനെന്ന വ്യാജേനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും മരുമകളേയും പ്രതി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ പോലീസിനെ സമീപിച്ച വിവരം അറിഞ്ഞതോടെ പ്രതി രക്ഷപ്പെട്ട് ഒളിവില്‍ പോയി.
ബലാത്സംഗത്തിനുശേഷമുണ്ടായ മാനസികാഘാതത്തെ തുടര്‍ന്ന് സംഭവം ആരോടും പറയാന്‍ കുട്ടികള്‍ തയ്യാറായിരുന്നില്ല. പിന്നീട് ഇരുവരും തങ്ങളുടെ ദുരനുഭവം പരസ്പരം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന് ശേഷം ഇരുവരും പൊലീസിനെ സമീപിക്കുകയായിരുന്നു.