/sathyam/media/media_files/2025/10/02/police-2025-10-02-11-16-33.jpg)
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ മൂത്ത സഹോദരിക്ക് മുന്നില്‍ വെച്ച് അനുജത്തിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു.
തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദര്‍ എന്നീ കോണ്‍സ്റ്റബിള്‍മാരെയാണ് പിരിച്ചുവിട്ടത്. ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയെയാണ് മൂത്ത സഹോദരിയുടെ മുന്നില്‍ വെച്ച് ഇരുവരും ബലാത്സംഗം ചെയ്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
തങ്ങളുടെ കൃഷിയിടത്തിലുണ്ടായ പഴം വില്‍ക്കാനായി തിരുവണ്ണാമലയിലേക്ക് വാനില്‍ പോവുകയായിരുന്നു സഹോദരികള്‍. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ എന്താള്‍ ബൈപ്പാസിലെത്തിയപ്പോള്‍ വാഹന പരിശോധനയ്ക്കായി പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ വാന്‍ തടഞ്ഞു. ഡ്രൈവറെ ചോദ്യം ചെയ്ത കോണ്‍സ്റ്റബിള്‍മാര്‍ സഹോദരിമാരോട് വാനില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഇരുവരും സഹോദരികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോവുകയും മൂത്ത സഹോദരിക്ക് മുന്നില്‍ വെച്ച് ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
പുലര്‍ച്ചെ നാല് മണിയോടെ സഹോദരികളെ റോഡരികില്‍ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. റോഡരികില്‍ രണ്ട് സ്ത്രീകളെ കണ്ട അടുത്തുള്ള ഇഷ്ടിക ചൂള യൂണിറ്റിലെ തൊഴിലാളികള്‍ ആംബുലന്‍സ് വിളിച്ച് വരുത്തുകയായിരുന്നു.