ലക്നൗ: രാജ്യത്തെ മുഴുവൻ സമ്പത്തും നാലോ അഞ്ചോ സമ്പന്നർക്കായി തീറെഴുതി നൽകിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
സ്വകാര്യവൽക്കരണം എന്ന നയത്തിൽ തെറ്റില്ലെന്നും പക്ഷേ അതിന്റെ മറവിൽ രാജ്യത്തെ ശതകോടീശ്വരൻമാർക്കായി ഇന്ത്യയുടെ സമ്പത്ത് വീതിച്ചു നൽകുകയാണ് മോദി ചെയ്തതെന്നും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു.
“കഴിഞ്ഞ 10 വർഷമായി നരേന്ദ്ര മോദി വാരണാസിയിൽ നിന്നുള്ള എംപിയാണ്, എന്നാൽ അദ്ദേഹം അവിടെ ഒരു ഗ്രാമവും സന്ദർശിക്കുകയോ അവിടത്തെ അവസ്ഥ എങ്ങനെയെന്ന് ഒരു കർഷകനോട് ചോദിക്കുകയോ ചെയ്തിട്ടില്ല.
സ്വകാര്യവൽക്കരണം എന്ന നയത്തിൽ തെറ്റില്ല, എന്നാൽ പ്രധാനമന്ത്രി രാജ്യത്തിന്റെ മുഴുവൻ സമ്പത്തും നാലോ അഞ്ചോ പണക്കാർക്ക് നൽകിയാൽ അത് ശരിയല്ല,” പ്രിയങ്ക പറഞ്ഞു.
ഇന്ന് രാജ്യത്തെ കൽക്കരി, വൈദ്യുതി, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയെല്ലാം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കൈകളിലാണെന്നും പ്രയങ്ക ആരോപിച്ചു. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ഗ്രാമങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു.
“നമ്മുടെ പ്രധാനമന്ത്രി വലിയ പരിപാടികൾ സംഘടിപ്പിക്കുന്നു, അവിടെ നിങ്ങൾ നിരവധി വൻകിട മുതലാളിമാരെ കാണും, പക്ഷേ ഒരു ദരിദ്രനെ പോലും കണ്ടെത്താനാവില്ല,” പ്രിയങ്ക പറഞ്ഞു.