"പ്രധാനമന്ത്രി രാജ്യത്തെ വിറ്റു, വിദേശ സമ്മർദ്ദത്തിന് വഴങ്ങി"; അമേരിക്കയുമായുള്ള വ്യാപാര കരാറിൽ കടുത്ത ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇതിനകം തന്നെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും, പാര്‍ലമെന്റിനകത്തും പുറത്തും വിഷയം സജീവമായി നിലനിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

New Update
rahul gandhi

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിലൂടെ പ്രധാനമന്ത്രി രാജ്യത്തിന്റെ താല്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്‌തെന്നും ഇന്ത്യയുടെ കഠിനാധ്വാനം വിറ്റെന്നും രാഹുല്‍ ആരോപിച്ചു. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കഴിഞ്ഞ കുറച്ചു മാസങ്ങളായി മുടങ്ങിക്കിടന്ന വ്യാപാര കരാറില്‍ പ്രധാനമന്ത്രി ധൃതിപ്പെട്ട് ഒപ്പിട്ടത് കടുത്ത സമ്മര്‍ദ്ദം മൂലമാണെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകരുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഗൗതം അദാനിക്കെതിരെ അമേരിക്കയിലുള്ള കേസും, ഇതുവരെ പുറത്തുവരാത്ത 'എപ്സ്റ്റീന്‍ ഫയലുകളുമാണ്' പ്രധാനമന്ത്രിക്കു മേലുള്ള രണ്ട് പ്രധാന സമ്മര്‍ദ്ദ പോയിന്റുകളെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. ഇക്കാര്യത്തില്‍ രാജ്യം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചും മുന്‍ കരസേനാ മേധാവി ജനറല്‍ നരവാനെയുടെ വെളിപ്പെടുത്തലുകളെക്കുറിച്ചും പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിപക്ഷ നേതാവ് രോഷം പ്രകടിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.


'നമ്മുടെ പ്രധാനമന്ത്രി വിട്ടുവീഴ്ചയ്ക്ക് വിധേയനായിരിക്കുന്നു. എപ്സ്റ്റീന്‍ ഫയലുകളില്‍ അടങ്ങിയിരിക്കുന്നതും അമേരിക്ക ഇതുവരെ പുറത്തുവിടാത്തതുമായ കാര്യങ്ങളാണ് ഈ ഭയത്തിന് കാരണം. അദാനിക്കെതിരായ കേസ് യഥാര്‍ത്ഥത്തില്‍ മോദിക്ക് എതിരെയുള്ള കേസാണ്. തന്റെ പ്രതിച്ഛായ നിര്‍മ്മിച്ചവര്‍ തന്നെ അത് തകര്‍ക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു,' രാഹുല്‍ ഗാന്ധി ആരോപിച്ചു.


എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇതിനകം തന്നെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും, പാര്‍ലമെന്റിനകത്തും പുറത്തും വിഷയം സജീവമായി നിലനിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

Advertisment