ഡൽഹി: കർണാടകയിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസ് ആയുധമാക്കി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും.
കൈസർഗഞ്ച് മുതൽ കർണാടക വരെയും ഉന്നാവോ മുതൽ ഉത്തരാഖണ്ഡ് വരെയും പെൺമക്കളെ ലക്ഷ്യമിടുന്ന കുറ്റവാളികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംരക്ഷിക്കുന്നുവെന്ന് രാഹുൽ ആരോപിച്ചു.
നൂറു കണക്കിന് സ്ത്രീകളെ പീഢനത്തിനിരയാക്കിയ കൊടും കുറ്റവാളിക്കായി വോട്ട് തേടിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ആസാമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രിയങ്കയും തുറന്നടിച്ചു.
മോദിയുടെ രാഷ്ട്രീയ കുടുംബത്തിന്റെ ഭാഗമാകുന്നത് കുറ്റവാളികൾക്ക് സുരക്ഷിതത്വത്തിന്റെ ഉറപ്പാണോ നൽകുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. കർണാടകയിൽ സ്ത്രീകൾക്കെതിരായ ക്രൂരമായ കുറ്റകൃത്യങ്ങളിൽ പതിവുപോലെ ലജ്ജാകരമായ മൗനം പാലിക്കുകയാണ് നരേന്ദ്ര മോദി.
എല്ലാം അറിഞ്ഞിട്ടും എന്തിനാണ് ബിജെപി നൂറുകണക്കിന് പെൺമക്കളെ ചൂഷണം ചെയ്ത രാക്ഷസനെ വോട്ടിന് വേണ്ടി പ്രോത്സാഹിപ്പിച്ചതെന്ന ജനങ്ങളുടെ കോടതിയിലെ ചോദ്യത്തിന് മോദി ഉത്തരം പറയേണ്ടിവരുമെന്നും ഇത്രയും വലിയ ക്രിമിനൽ എങ്ങനെയാണ് ഇത്ര അനായാസം രാജ്യത്ത് നിന്ന് രക്ഷപ്പെട്ടതെന്നും രാഹുൽ ചോദിച്ചു.
കൈസർഗഞ്ച് മുതൽ കർണാടക വരെയും ഉന്നാവോ മുതൽ ഉത്തരാഖണ്ഡ് വരെയും പെൺമക്കളെ ലക്ഷ്യമിടുന്ന കുറ്റവാളികൾക്കുള്ള പ്രധാനമന്ത്രിയുടെ നിശബ്ദ പിന്തുണ കുറ്റവാളികളുടെ മനോവീര്യം വർധിപ്പിക്കുന്ന നടപടിയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
അസമിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിച്ച പ്രിയങ്കാ ഗാന്ധിയും പ്രധാനമന്ത്രിയേയും ബിജെപിയേയും ശക്തമായ ഭാഷിലാണ് വിമർശിച്ചത്. “ബിജെപി നേതാക്കൾ സ്ത്രീ സുരക്ഷയെക്കുറിച്ചാണ് സംസാരിക്കുന്നത്.
എന്നാൽ കർണാടകയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കണ്ടിരിക്കണം. അവരുടെ പാർട്ടിയുമായി ബന്ധപ്പെട്ട ആളുകൾ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്, ബിജെപിയും ജെഡിഎസും കർണാടകയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിലാണ്. ആയിരക്കണക്കിന് വീഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്.
നമ്മൾ എന്താണ് കാണേണ്ടതെന്ന് വെച്ചാൽ ആ തെറ്റുകൾ ചെയ്ത വ്യക്തിക്ക് വേണ്ടി മോദിജി പ്രചാരണം നടത്തിയിരുന്നു എന്നതാണ്. കുറ്റവാളി രാജ്യം വിട്ടു, ആരും തടഞ്ഞില്ല. മോദിജിയോ അമിത് ഷായോ തടഞ്ഞില്ല. അവർ അയാളെ രക്ഷപ്പെടാൻ അനുവദിച്ചു.
യുപിയിലോ ഉന്നാവോയിലോ എവിടെയൊക്കെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും മോദിജി നിശബ്ദനായിരുന്നു. പകരം അവർ കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമിച്ചത്- പ്രിയങ്ക പറഞ്ഞു.