ഹൈദരാബാദ്: തെലുങ്കാനയിൽ കനത്ത മഴയെയും കാറ്റിനെയും തുടർന്ന് നാലുപേർ മരിച്ചു. മേദക്കിൽ രണ്ട് പേരും വാറങ്കലിലും ഹൈദരാബാദിലും ഓരോരുത്തരുമാണ് മരിച്ചത്.
മേദക് ജില്ലയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് നിർമാണ തൊഴിലാളികൾ മരിച്ചു. കൗഡിപ്പള്ളി മണ്ഡലത്തിലെ റായുലാപൂർ ഗ്രാമത്തിന് സമീപമുള്ള കോഴി ഫാമിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. സുബ്രഹ്മണ്യം (45), എൻ.നാഗു (35) എന്നിവരാണ് മരിച്ചത്.
വാറങ്കൽ ജില്ലയിൽ മരം വീണ് ഒരാൾ മരിച്ചു. വാർധന്നപേട്ട് മണ്ഡലത്തിലെ കത്രാലയ ഗ്രാമത്തിന് സമീപം ദേശീയപാതയിലാണ് സംഭവം. ഹൈദരാബാദിൽ ബഹദൂർപുര മേഖലയിൽ വൈദ്യുത തൂണിൽ തൊട്ടതിനെ തുടർന്ന് ഒരാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു.