റായ്പുർ: മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രകറിനെ കൊന്നത് ബന്ധുക്കളായ യുവാക്കൾ തന്നെയെന്ന് പൊലീസ്. ബന്ധുക്കൾ കൂടി ഉൾപ്പെട്ട റോഡ് നിർമാണത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതാണ് മുകേഷിനെ കൊല്ലാൻ കാരണമെന്ന് പൊലീസ് പറയുന്നു.
മുകേഷിന്റെ ഫോൺ കോളുകളും മറ്റും പരിശോധിച്ച ശേഷമാണ് പൊലീസ് ബന്ധുക്കളായ യുവാക്കളിലേക്കെത്തുന്നത്. ഫോൺ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ മുകേഷ് അവസാനമായി സംസാരിച്ചത് ജനുവരി ഒന്നാം തീയതി സഹോദരനായ റിതേഷിനോടാണെന്ന് വ്യക്തമായി.
ഇതേ റിതേഷ് രണ്ടാം തീയതി ഡൽഹിയിലേക്ക് പോയതായും പൊലീസ് കണ്ടെത്തി. ഇതാണ് പൊലീസിനെ ഇവരിലേക്കെത്തിക്കുന്നത്. മുകേഷിന്റെ മൃതദേഹം ബന്ധുവായ സുരേഷിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ ഇട്ടുമൂടിയ നിലയിലാണ് കാണപ്പെട്ടത്.
ദേശീയ മാധ്യമങ്ങൾക്ക് വേണ്ടി അടക്കം റിപ്പോർട്ട് ചെയ്ത മുകേഷിനെ ജനുവരി ഒന്ന് മുതൽ കാണാനില്ലെന്ന് സ്വന്തം സഹോദരനായ യുകേഷ് ആണ് പരാതി നൽകിയത്. തുടർന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് മുകേഷിന്റെ കസിൻസായ സുരേഷ് അടക്കമുള്ളവരിലേക്ക് എത്തുന്നതും മൃതദേഹം കണ്ടെടുക്കുന്നതും.