ഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 യാത്രക്കാരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തെ എസ്സിഒ സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്താത്തതിലും, ഇന്ത്യ ബലൂചിസ്ഥാനില്‍ കലാപം സൃഷ്ടിച്ചെന്ന ആരോപണം രേഖയില്‍ ഉള്‍പ്പെടുത്തിയതിലും പ്രതിഷേധിച്ച് എസ്സിഒ പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
യോഗത്തില്‍ പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് ശക്തമായി ഉന്നയിച്ചിരുന്നിട്ടും, അതിനെ പ്രസ്താവനയില്‍ ഉള്‍പ്പെടുത്താതിരുന്നത് രാജ്നാഥ് സിംഗ് തുറന്നുപറഞ്ഞു. ക്വിങ്ദാവോയില്‍ നടന്ന എസ്സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുമ്പോള്‍, പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.
'2025 ഏപ്രില്‍ 22ന്, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന ഭീകരസംഘടന 26 നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തി.
മതപരമായ തിരിച്ചറിയല്‍ അടിസ്ഥാനമാക്കി ഇരകളെ തിരഞ്ഞെടുത്ത് വെടിവെച്ചു. ലഷ്‌കര്‍-ഇ-തോയ്ബയുടെ പ്രോക്‌സിയായ ഗ്രൂപ്പാണ് ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്തത്,' എന്ന് രാജ്നാഥ് സിംഗ് ചൈനയിലെ യോഗത്തില്‍ പറഞ്ഞു.
'ചില രാജ്യങ്ങള്‍ അതിര്‍ത്തി കടന്ന് ഭീകരതയെ നയതന്ത്ര ഉപകരണമായി ഉപയോഗിക്കുകയും ഭീകരര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നു. ഇത്തരം ഇരട്ട നിലപാടുകള്‍ക്ക് ഇനി ഇടമില്ല,' എന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയെ നേരിട്ട് പേരെടുത്ത് പറയാതിരുന്നെങ്കിലും, പാകിസ്ഥാന്റെ അടുത്ത സുഹൃത്തായ ചൈനയെയും ലക്ഷ്യംവച്ച് രാജ്നാഥ് സിംഗ് എസ്സിഒ അംഗങ്ങള്‍ ഇത്തരം രാജ്യങ്ങളെ വിമര്‍ശിക്കാന്‍ മടിക്കരുതെന്നും പറഞ്ഞു. പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി അസിഫ് ഖവാജയും യോഗത്തില്‍ പങ്കെടുത്തിരുന്നു.