ജാമ്യം വേണമെങ്കിൽ 1.5 കോടി കെട്ടിവയ്ക്കണം; നടൻ രാജ്പാൽ യാദവിന് കോടതിയുടെ അന്ത്യശാസനം; തിരിച്ചടയ്ക്കാനുള്ളത് 9 കോടി

 'അദ്ദേഹം ജയിലിലായത് കോടതിയുടെ ഉത്തരവ് കൊണ്ടല്ല, സ്വന്തം പ്രവൃത്തികള്‍ കൊണ്ടാണ്' എന്ന് കോടതി നിരീക്ഷിച്ചു.

New Update
Untitled

ഡല്‍ഹി: ചെക്ക് കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് കടുത്ത നിബന്ധനകളോടെയുള്ള ഉത്തരവ്.

Advertisment

ഇടക്കാല ജാമ്യം ലഭിക്കണമെങ്കില്‍ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മുന്‍പായി 1.5 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഈ തുക കൃത്യസമയത്ത് അടച്ചാല്‍ മാത്രമേ താരത്തിന് പുറത്തിറങ്ങാന്‍ സാധിക്കൂ.


ഫെബ്രുവരി 19-ന് നടക്കുന്ന തന്റെ സഹോദരപുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി താരം സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഈ നീക്കം. ഇന്ന് തുക കെട്ടിവച്ചില്ലെങ്കില്‍ കേസ് നാളെ (ഫെബ്രുവരി 17) വീണ്ടും പരിഗണിക്കും. പണം തിരിച്ചടയ്ക്കാന്‍ 25-ലധികം തവണ അവസരം നല്‍കിയിട്ടും അത് ഉപയോഗിക്കാത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

 'അദ്ദേഹം ജയിലിലായത് കോടതിയുടെ ഉത്തരവ് കൊണ്ടല്ല, സ്വന്തം പ്രവൃത്തികള്‍ കൊണ്ടാണ്' എന്ന് കോടതി നിരീക്ഷിച്ചു.

2012-ല്‍ തന്റെ ആദ്യ സംവിധാന സംരംഭമായ 'ആട്ടാ പാട്ടാ ലാപട്ടാ' എന്ന ചിത്രത്തിനായി മുരളി പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 5 കോടി രൂപ രാജ്പാല്‍ കടം വാങ്ങിയിരുന്നു. എന്നാല്‍ ചിത്രം പരാജയപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം നിലവില്‍ 9 കോടി രൂപയാണ് ഇദ്ദേഹം നല്‍കാനുള്ളത്. ഈ കേസില്‍ നേരത്തെയും രാജ്പാല്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.


രാജ്പാല്‍ യാദവ് നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ ബോളിവുഡിലെ പ്രമുഖര്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗണ്‍, വരുണ്‍ ധവാന്‍, സോനു സൂദ് തുടങ്ങിയ താരങ്ങള്‍ അദ്ദേഹത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചു.


താരത്തെ പിന്തുണയ്ക്കണമെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസും അഭ്യര്‍ത്ഥിച്ചു. സിനിമാ ലോകത്ത് നിന്ന് ലഭിക്കുന്ന ഈ പിന്തുണയ്ക്ക് രാജ്പാലിന്റെ ഭാര്യ നന്ദി അറിയിച്ചു.

Advertisment