/sathyam/media/media_files/CngOIwjQwwVTgamFSOTo.jpg)
റാഞ്ചി: ജാർഖണ്ഡിൽ മാവോവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 15-ഓളം മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
മുതിർന്ന മാവോവാദി നേതാവും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗവുമായ പഥിറാം മാഞ്ചിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായാണ് റിപ്പോർട്ട്.
തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മുതിർന്ന മാവോവാദി നേതാവാണ് പഥിറാം മാഞ്ചി. ജാർഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയിലെ സറന്ദ വനമേഖലയിലാണ് സുരക്ഷാസേനയും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
വ്യാഴാഴ്ച ഉച്ചവരെയുള്ള പരിശോധനയിലാണ് 15-ഓളം മാവോവാദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കൂടുതൽ മാവോവാദികൾ കൊല്ലപ്പെട്ടിരിക്കാമെന്നും മേഖലയിൽ പരിശോധന തുടരുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.
ചൊവ്വാഴ്ച മുതലാണ് വനമേഖലയിൽ സിആർപിഎഫിന്റെ കോബ്ര കമാൻഡോ യൂണിറ്റ് മാവോവാദികൾക്കായുള്ള ഓപ്പറേഷൻ ആരംഭിച്ചത്. 1500-ഓളം സിആർപിഎഫ് അംഗങ്ങൾ വിവിധസംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയിരുന്നത്.
ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ ആറരയോടെ കിരിബുരു മേഖലയിൽ ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us