ലഖ്നൗ: ബിജെപി എംപി രവി കിഷൻ ശുക്ലയാണ് തന്റെ കുട്ടിയുടെ അച്ഛനെന്ന് അവകാശപ്പെട്ട യുവതിക്കെതിരെ കേസ്. രവി കിഷന്റെ ഭാര്യ പ്രീതിയുടെ പരാതിയിലാണ് യുവതിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ കേസെടുത്തത്.
അപർണ താക്കൂർ, ഭർത്താവ് രാജേഷ് സോണി, മകൾ ഷെനോവ സോണി, മകൻ സോനക് സോണി, സമാജ് വാദി പാർട്ടി നേതാവ് വിവേക് കുമാർ പാണ്ഡെ, മാധ്യമപ്രവർത്തകൻ ഖുർഷിദ് ഖാൻ എന്നിവർക്കെതിരെയാണ് എഫ്ഐആർ.
ഗൂഢാലോചന, വ്യാജ തെളിവ് നിർമ്മിക്കൽ തുടങ്ങി വിവിധ കുറ്റങ്ങളാരോപിച്ച് ഐപിസി 120 ബി, 195,386, 388, 504,506 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അധോലോകവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് അപർണ താക്കൂർ തന്നിൽ നിന്ന് വൻതുക ആവശ്യപ്പെട്ടെന്നും പ്രീതിയുടെ പരാതിയിൽ പറയുന്നു.
20 കോടി രൂപ നൽകിയില്ലെങ്കിൽ രവി കിഷന്റെ പ്രതിച്ഛായ തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. ബലാത്സംഗ കേസിൽ അദ്ദേഹത്തെ കുടുക്കുമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്.