പാകിസ്ഥാനിലേക്കുള്ള വെള്ളം തടയാൻ ഇന്ത്യ; ഷാപൂർ കണ്ടി ബാരേജ് മാർച്ചിൽ പൂർത്തിയാകും, വേനലിൽ അയൽരാജ്യം വരളും

കഴിഞ്ഞ വര്‍ഷം പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദി ജലകരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

New Update
Untitled

ഡല്‍ഹി: വേനല്‍ക്കാലത്തിന് മുന്നോടിയായി പാകിസ്ഥാന്റെ ജലപ്രതിസന്ധി രൂക്ഷമാകുന്നു. രവി നദിയിലെ അധികജലം പാകിസ്ഥാനിലേക്ക് ഒഴുകുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ഷാപൂര്‍ കണ്ടി ബാരേജ് നിര്‍മ്മാണം മാര്‍ച്ച് 31-ഓടെ പൂര്‍ത്തിയാകും. ഇതോടെ ഏപ്രില്‍ മുതല്‍ പാകിസ്ഥാനിലേക്കുള്ള ജലലഭ്യത ഗണ്യമായി കുറയും.

Advertisment

ജമ്മു കശ്മീരിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളായ കത്തുവ, സാംബ ജില്ലകളില്‍ ജലസേചനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ ഭാഗത്ത് മതിയായ സംഭരണ സൗകര്യമില്ലാത്തതിനാല്‍ വര്‍ഷങ്ങളായി രവി നദിയിലെ അധികജലം പാകിസ്ഥാനിലേക്കായിരുന്നു ഒഴുകിയിരുന്നത്.


1960-ലെ സിന്ധു നദി ജലകരാര്‍ പ്രകാരം രവി, സത്ലജ്, ബിയാസ് എന്നീ 'കിഴക്കന്‍ നദികളിലെ' വെള്ളം ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ അവകാശമുണ്ട്. കരാറിന് പുറത്തുള്ള ഈ ജലലഭ്യത തടയുന്നത് വഴി ഇന്ത്യയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി സി.ആര്‍ പാട്ടീലും വ്യക്തമാക്കിയിരുന്നു.

1979-ല്‍ വിഭാവനം ചെയ്ത ഈ പദ്ധതി 1982-ല്‍ ഇന്ദിരാഗാന്ധിയാണ് തറക്കല്ലിട്ടത്. എന്നാല്‍ പഞ്ചാബും ജമ്മു കശ്മീരും തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം ദശകങ്ങളോളം നീണ്ടുപോയി. 2018-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടപെട്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ ധാരണയുണ്ടാക്കിയതോടെയാണ് നിര്‍മ്മാണം വേഗത്തിലായത്.


കൃഷിയെ പ്രധാനമായി ആശ്രയിക്കുന്ന പാകിസ്ഥാന്റെ ജിഡിപിയുടെ 25 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്നാണ്. ലാഹോര്‍, മുള്‍ട്ടാന്‍ തുടങ്ങിയ നഗരങ്ങള്‍ ജലവിതരണത്തിനായി ഈ നദീതടത്തെയാണ് ആശ്രയിക്കുന്നത്. ജലം തടയുന്നത് വഴി പാകിസ്ഥാന്റെ ഭക്ഷ്യസുരക്ഷയെയും സാമ്പത്തിക വ്യവസ്ഥയെയും ഇത് സാരമായി ബാധിക്കും.


കഴിഞ്ഞ വര്‍ഷം പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദി ജലകരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

'രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് ഈ കര്‍ശന നടപടികള്‍. ചെനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളും വുളാര്‍ ബാരേജിന്റെ നിര്‍മ്മാണവും ഇന്ത്യ വേഗത്തിലാക്കിയിട്ടുണ്ട്.

Advertisment