/sathyam/media/media_files/2026/02/14/ritu-tawde-2026-02-14-10-18-55.jpg)
മുംബൈ: മുംബൈയിലെ ഫുട്പാത്തുകളില്‍ കച്ചവടം നടത്തുന്ന മുഴുവന്‍ ആളുകളുടെയും ജനന സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശനമായി പരിശോധിക്കാന്‍ മേയര്‍ റിതു താവ്‌ഡെ ഉത്തരവിട്ടു. നഗരത്തില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശികളെ കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണിതെന്നും ആരെയും വെറുതെ വിടില്ലെന്നും മേയര്‍ മുന്നറിയിപ്പ് നല്‍കി. ബ്രഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യ ഭരണനിര്‍വ്വഹണ യോഗത്തിന് ശേഷമാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. മുന്‍ എംപി കിരിത് സോമയ്യയും യോഗത്തില്‍ പങ്കെടുത്തു.
മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന വഴിയോര കച്ചവടക്കാരില്‍ പലരും വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകളാണ് ഉപയോഗിക്കുന്നതെന്ന് ഭരണകൂടം സംശയിക്കുന്നു. നിലവിലില്ലാത്ത ആശുപത്രികളുടെ പേരില്‍ പോലും സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കപ്പെട്ടതായി മേയര്‍ ആരോപിച്ചു.
അനധികൃതമായി രാജ്യത്തെത്തിയവര്‍ ഇത്തരം വ്യാജ രേഖകള്‍ ഉപയോഗിച്ച് നഗരത്തില്‍ തമ്പടിക്കുന്നത് തടയുകയാണ് ലക്ഷ്യം. ഏകദേശം 10,000-ത്തോളം വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടാകാമെന്ന് കിരിത് സോമയ്യ ആരോപിച്ചു.
വ്യാജ രേഖകള്‍ നല്‍കാന്‍ ഒത്താശ ചെയ്യുന്ന ബിഎംസി ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. ഒരു മാസത്തിനുള്ളില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ സഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് മേയര്‍ അറിയിച്ചു.
ഒരു ഡോക്ടര്‍ വീട്ടില്‍ പ്രസവം നടന്നുവെന്ന് കാട്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതടക്കമുള്ള നിരവധി പരാതികള്‍ യോഗത്തില്‍ ചര്‍ച്ചയായി. 237 ഓളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഭരണകൂടം നേരത്തെ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ആര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റിതു താവ്‌ഡെ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം മുംബൈ മേയറായി ചുമതലയേറ്റ റിതു താവ്‌ഡെയുടെ പ്രധാന മുന്‍ഗണനകളിലൊന്നാണ് നഗരത്തിലെ ഫുട്പാത്തുകള്‍ കൈയേറ്റ വിമുക്തമാക്കുകയും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും ചെയ്യുക എന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us