റഷ്യൻ എണ്ണ ഇറക്കുമതി: സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് ഇന്ത്യ; 'തന്ത്രപരമായ സ്വയംഭരണാധികാരം' ഉയർത്തിപ്പിടിച്ച് ജയശങ്കർ

ഇന്ത്യ അത്തരമൊരു ഉറപ്പ് നല്‍കിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും പറഞ്ഞിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചു.

New Update
Untitled

മ്യൂണിക്ക്: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചുവെന്ന അമേരിക്കയുടെ അവകാശവാദങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.

Advertisment

ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതി തീരുമാനങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കല്ല, മറിച്ച് 'ലഭ്യത, ചിലവ്, റിസ്‌ക്' എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


റഷ്യയ്ക്കെതിരെ അമേരിക്ക ഉപരോധം കടുപ്പിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് വാഗ്ദാനം ചെയ്തതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ജയശങ്കറിന്റെ ശക്തമായ പ്രതികരണം.


ഇന്ത്യയുടെ വിദേശനയം ചരിത്രപരമായി സ്വതന്ത്രമാണെന്നും അത് ഏതെങ്കിലും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി മാറ്റം വരുത്തില്ലെന്നും ജയശങ്കര്‍ പറഞ്ഞു. 'നിങ്ങളുടെ ചിന്താഗതിയോട് യോജിക്കാത്ത തീരുമാനങ്ങള്‍ ഞാന്‍ എടുക്കുമോ എന്നാണെങ്കില്‍, അതെ അത് സംഭവിക്കാം,' എന്ന് അദ്ദേഹം നേരിട്ട് മറുപടി നല്‍കി.

ഇന്ത്യ റഷ്യന്‍ എണ്ണ ഉപേക്ഷിക്കുമെന്നും പകരം അമേരിക്കയില്‍ നിന്ന് കൂടുതല്‍ വാങ്ങുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. വ്യാപാര നികുതികള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ധാരണയെന്നാണ് വാഷിംഗ്ടണ്‍ സൂചിപ്പിച്ചത്.

ഇന്ത്യ അത്തരമൊരു ഉറപ്പ് നല്‍കിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും പറഞ്ഞിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചു.


നിലവില്‍ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 35 ശതമാനവും റഷ്യയില്‍ നിന്നാണ്. വിലക്കുറവില്‍ ലഭിക്കുന്ന റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന നിലപാടിലാണ് ന്യൂഡല്‍ഹി.


കോവിഡ്, ഉക്രെയ്ന്‍ യുദ്ധം, ചൈനയുടെ വളര്‍ച്ച തുടങ്ങിയ പ്രതിസന്ധികള്‍ നിലവിലെ ആഗോള ഭരണസംവിധാനത്തിന്റെ പരാജയം വെളിപ്പെടുത്തിയെന്നും ഐക്യരാഷ്ട്രസഭയില്‍ അടിയന്തര പരിഷ്‌കരണം വേണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.

Advertisment