തിരുവനന്തപുരം: കച്ചൈത്തീവ് വിവാദത്തിൽ ഡിഎംകെക്ക് എതിരെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കച്ചൈത്തീവ് ശ്രീലങ്കക്ക് കൈമാറുമ്പോൾ ഡിഎംകെയായിരുന്നു തമിഴ്നാട്ടിൽ അധികാരത്തിലുള്ളത്.
അന്നത്തെ ഡിഎംകെ മുഖ്യമന്ത്രി രഹസ്യമായി ഇതിനെ പിന്തുണച്ചു, പക്ഷേ പരസ്യമായി എതിർത്തു. ഡിഎംകെ പറയുന്നതും രേഖകളിൽ ഉള്ളതും രണ്ട് രണ്ടാണ്.
വിഷയം കോടതിയിലായതിനാൽ ഇപ്പോഴത്തെ സർക്കാരിന്റെ നിലപാട് പറയുന്നില്ല. മുൻ വിദേശകാര്യ ഉദ്യോഗസ്ഥർ പലതും പറയും. അതുകൊണ്ട് സത്യം സത്യമല്ലാതെയാകില്ല. പക്ഷേ തമിഴ്നാട്ടിലെ ജനങ്ങൾ സത്യം അറിയണമെന്നും ജയശങ്കർ പറഞ്ഞു.
തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു ജയശങ്കർ. രാജീവ് ചന്ദ്രശേഖർ മികച്ച ഒരു സ്ഥാനാർത്ഥിയാണെന്ന് അദ്ദേഹം പറഞ്ഞു.
യുവ തലമുറയ്ക്ക് രാജീവ് ചന്ദ്രശേഖർ മാതൃകയും ആവേശവുമാണ്. കേരളത്തിനുവേണ്ടി ശരിയായ ശബ്ദം ഉയർത്താൻ രാജീവ് ചന്ദ്രശേഖറിന് കഴിയും. അത് കൊണ്ടാണ് ഇന്ന് ഇവിടെ എത്തിയതെന്നും ജയശങ്കർ പറഞ്ഞു.