കൊല്‍ക്കത്ത: ചബഹാര്‍ തുറമുഖ ഇടപാടുമായി ബന്ധപ്പെട്ട യുഎസ് ഉപരോധത്തിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ തുറമുഖം ഏറ്റെടുത്തതിന്റെ പ്രയോജനം മേഖലയ്ക്കാകെ ലഭ്യമാകും.
ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തുറമുഖ ടെര്‍മിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാര്‍ ഒപ്പിട്ടത്. പത്തുവര്‍ഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പു ചുമതല.
കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. ഇറാനുമായി വ്യാപാരബന്ധത്തിന് ശ്രമിച്ചാല്‍ ഉപരോധം നേരിടേണ്ടി വരുമെന്നായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വേദാന്ത പട്ടേല്‍ നല്‍കിയ മുന്നറിയിപ്പ്.
അതേസമയം മുന്‍പ് ചബഹാറിന്റെ അന്തര്‍ദേശീയ പ്രാധാന്യത്തെ അമേരിക്ക പ്രശംസിച്ചിരുന്നതായി മന്ത്രി ഓര്‍മ്മിപ്പിച്ചു. ഇന്ത്യ ദീർഘകാലമായി ചേർന്ന് പ്രവർത്തിച്ചിരുന്ന പദ്ധതിയാണെങ്കിലും ഇറാന്റെ ഭാഗത്ത് വിവിധ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ഇതിൻ മേൽ കരാറുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
പത്ത് വർഷത്തേക്ക് തുറമുഖം ഏറ്റെടുക്കാവൻ സാധിച്ചത് നയതന്ത്രവിജയമായാണ് കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.