ഡൽഹി: സമാജ് വാദി പാർട്ടി 3 എംഎൽഎമാരെ പുറത്താക്കി. ഗോസൈൻഗഞ്ചിൽ നിന്നുള്ള എംഎൽഎ അഭയ് സിംഗ്, രാകേഷ് പ്രതാപ് സിംഗ് (ഗൗരിഗഞ്ച്), മനോജ് കുമാർ പാണ്ഡെ (ഉഞ്ചഹാർ) എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് എസ്പി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുകയും പൊതുതാൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തുവെന്നാരോപിച്ച് ആണ് നടപടി. തിരുത്താൻ അവസരം നൽകിയിട്ടും പാർട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.
കർഷക വിരുദ്ധർ, സ്ത്രീ വിരുദ്ധർ, യുവാക്കൾക്കെതിരായവർ, ബിസിനസ് വിരുദ്ധർ, തൊഴിൽ വിരുദ്ധർ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കെതിരായവർ തുടങ്ങിയ ശക്തികളെ പിന്തുണയ്ക്കുന്നവരാണ് പുറത്താക്കപ്പെട്ട നേതാക്കളെന്ന് പാർട്ടി ആരോപിച്ചു.
ഭാവിയിൽ “ജനവിരുദ്ധ പ്രവർത്തനങ്ങളിൽ” ഏർപ്പെടുന്നവരോ പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളെ എതിർക്കുന്നവരോ സ്ഥിരമായി പുറത്താക്കപ്പെടുമെന്ന മുന്നറിയിപ്പോടെയാണ് പ്രസ്താവന അവസാനിപ്പിച്ചത്.