ലുധിയാന: ശിവസേന നേതാവ് സന്ദീപ് ഥാപ്പറിനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാവിലെയോടെയാണ് ആക്രമണമുണ്ടായത്.
മൂന്നംഗ സംഘം വാള്‍ ഉപയോഗിച്ച് ശിവസേന നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ലുധിയാന ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജസ്‌കരൻ സിങ് തേജ പറഞ്ഞു.
'ഇന്നലെ രാവിലെ 11:30 ഓടെയാണ് മൂന്ന് അജ്ഞാതർ വാളുകൊണ്ട് സന്ദീപ് ഥാപ്പറിനെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ശിവസേന നേതാവ് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹം അപകടനില തരണം ചെയ്‌തു. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും, ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും'- ഡിസിപി പറഞ്ഞു.
സംഭവത്തെത്തുടർന്ന് പ്രദേശമാകെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച പൊലീസ് കേസുമായി ബന്ധപ്പെട്ട് പ്രതികളായ സരബ്‌ജിത് സിങ്, ഹർജോത് സിങ് എന്നിവരെ അറസ്‌റ്റ് ചെയ്‌തു.
'ആക്രമണം നടന്ന പ്രദേശത്ത് മുഴുവൻ ജാഗ്രതാ നിർദേശം നൽകാൻ ഞങ്ങൾക്ക് ഡിജിപിയിൽ നിന്ന് നിർദേശം ലഭിച്ചിരുന്നുവെന്ന്' - ലുധിയാന സിപി കുൽദീപ് സിങ് ചാഹൽ പറഞ്ഞു.
ശിവസേന നേതാവിനെ ആക്രമിച്ച രണ്ട് പ്രതികളെ യൂണിവേഴ്‌സിറ്റി പരിസരത്ത് വെച്ച് അറസ്‌റ്റ് ചെയ്‌തതായും പൊലീസ് അറിയിച്ചു.